IndiaNEWS

‘ബേട്ടി ബചാവോ’ എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു… ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമാ കളക്ടീവ്

ന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്ന ​ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി.). നീതിക്കുവേണ്ടിയുള്ള ​ഗുസ്തിതാരങ്ങളുടെ പോരാട്ടം നിർദയം അവ​ഗണിക്കപ്പെടുകയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അവർ കുറ്റപ്പെടുത്തി. അവർ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഡബ്ല്യു.സി.സി. കുറിച്ചു.

‘ബേട്ടി ബചാവോ’ എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് ഡബ്ല്യു.സി.സി. പറഞ്ഞു. നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്.

പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രമെന്ന നിലയിൽ നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ എന്ന് വിമെൻ ഇൻ സിനിമാ കളക്ടീവ് ചോദിക്കുന്നു.

ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ കായികതാരങ്ങളുടെ ശബ്ദം വേണ്ടവിധത്തിൽ പരിഗണിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. അധികാരവും ഉത്തരവാദിത്വവും ഒരുമിച്ച് സഞ്ചരിക്കേണ്ടവയാണ്. അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞമാസം 21 മുതൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടും. ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാർച്ച് നടത്തിയ ഗുസ്തി താരങ്ങളിൽ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകൾ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകർക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.

ബ്രിജ്ഭൂഷൺ ലൈംഗികമായി അതിക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി ഏഴുതാരങ്ങൾ നൽകിയ പരാതിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ വിശദാംശങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. പരിശീലന കേന്ദ്രങ്ങൾ, വിവിധ അന്താരാഷ്ട്ര വേദികൾ, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉൾപ്പടെ എട്ടു സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ സ്പർശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറിൽ പറയുന്നത്.

Back to top button
error: