IndiaNEWS

പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ മിസൈല്‍ തൊടുത്ത സംഭവം; രാജ്യത്തിന് 24 കോടിയുടെ നഷ്ടമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യമായുള്ള ബന്ധത്തില്‍ സംഭവം വിള്ളലുണ്ടാക്കി. ഈ സംഭവത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ വിങ് കമാന്‍ഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഒരു വിങ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ വിഷയവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടിരുന്നു. ശര്‍മയുടെ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേനാ മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരമൊരു പാളിച്ചയിലേക്ക് വഴിവച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. മിസൈല്‍ പാളിച്ചയെക്കുറിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹം താത്പര്യം പ്രകിടിപ്പിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് ഏഴിനാണ് രാജസ്ഥാനിലെ വ്യോമസേനാതാവളത്തില്‍ നിന്നാണ് ആണവേതര മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക് അതിര്‍ത്തിയില്‍നിന്ന് 124 കിലോമീറ്റര്‍ ഉള്ളിലായാണ് മിസൈല്‍ പതിച്ചത്. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകള്‍ തകര്‍ന്നു. മിസൈലില്‍ സ്ഫോടകവസ്തു ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ഖേദവുമറിയിച്ചിരുന്നു.

ശബ്ദത്തെക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള മിസൈലാണ് അതിര്‍ത്തികടന്ന് പാകിസ്ഥാനിലെ മിയാന്‍ ചുന്നു പട്ടണത്തില്‍ പതിച്ചത്.

Back to top button
error: