KeralaNEWS

എഐ ക്യാമറയുടെ വില വെളിപ്പെടുത്താനാവില്ലെന്നുള്ള കെൽട്രോണിൻറെ മറുപടി അഴിമതി മൂടിവയ്ക്കാനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെൽട്രോണിൻറെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെൽട്രോൺ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നൽകിയത്. കെൽട്രോണിൻ്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടി. കെൽട്രോൺ ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്ന കെൽട്രോൺ സാധാരണക്കാരൻറെ വീഴ്ചകൾ വിറ്റ് കാശാക്കാൻ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാൽ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്ന കെൽട്രോണിന്റെയും സർക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒൻപത് ലക്ഷമാണെന്നാണ്. ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകർക്കെല്ലാം മനസ്റ്റിലായിട്ടും കെൽട്രോൺ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരു തവണ തൻ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂർത്തി രേഖകൾ സഹിതം മുപടി നൽകിയിട്ട് പിന്നീട് ഇത് വരെ വായ് തുറന്നിട്ടില്ല. ഇനിയും ഈ തീവെട്ടി കൊള്ളക്ക് കൂട്ട് നിൽക്കുകയാണെങ്കിൽ ശിവശങ്കറിന്റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിന് വരിക.

സ്‌കൂൾ തുറക്കുന്ന ആഴ്ചയിൽ തന്നെ വിവാദക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണ് സർക്കാരെങ്കിൽ ശക്തമായി തന്നെ നേരിടും. സർക്കാരിൻറെ നീക്കത്തെ ആശങ്കയോടെയാണ് ജനം കാന്നുന്നത്. സ്‌കൂൾ തുറക്കാറായിട്ടും റോഡിലെ കുണ്ടും കുഴിയും ദിവസേന കൂടുമ്പോഴും യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കാതെ ജനങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ നോക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Back to top button
error: