CrimeNEWS

പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയുടെ കൊലപാതകം; യുവതിക്ക് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം

കോട്ടയം: മണര്‍കാട് പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ കൊല്ലപ്പെട്ട യുവതിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭര്‍ത്താവ് ശ്രമിച്ചു. ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പക ഉണ്ടായതെന്ന് സഹോദരന്‍ വെളിപ്പെടുത്തി.

യുവതിയുടെ ഭര്‍ത്താവ് തങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ തൊപ്പിയും മാസ്‌കും ധരിച്ച് ഇയാള്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നു. സംശയം തോന്നി സഹോദരിയാണ് ഇതു ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതു കണ്ട് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറി.

അപ്പോള്‍ അവനും ബസില്‍ കയറി ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം സഹിക്കാന്‍ വയ്യാതായതോടെ അനുജനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ വന്ന് താക്കീത് ചെയ്തു വിട്ടതോടെ രണ്ടു ദിവസത്തോളം വലിയ ശല്യമുണ്ടായിരുന്നില്ല. കേസില്‍ ജയിലില്‍ നിന്നിറങ്ങിയശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞുപറഞ്ഞ് സഹോദരിയെ കൂട്ടിക്കൊണ്ടുപോയി.

രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഇതിനു ശേഷം വീണ്ടും വൈഫ് സ്വാപ്പിങ്ങിന് സമ്മര്‍ദ്ദം തുടങ്ങി. ഇതിനു തയ്യാറായില്ലെങ്കില്‍ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി. തയ്യാറാകാതിരുന്നപ്പോള്‍ കുട്ടികളെയും ഉപദ്രവിച്ചു. ഇതേത്തുടര്‍ന്നാണ് ഭയന്ന് സഹോദരി വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരന്‍ പറഞ്ഞു.

യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിങ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയാണ് മണര്‍കാട് സ്വദേശിനിയായ യുവതി വെട്ടേറ്റു മരിക്കുന്നത്. ഇതിനുശേഷം വിഷം കഴിച്ച നിലയില്‍ വാടകവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാകൂ എന്ന് പോലീസ് പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: