KeralaNEWS

ഉള്ളലിവെല്ലാം മണ്ണിനു നൽകുന്ന ഉത്രാളിക്കാവ്

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍ കുളിരമ്പിളിവളയങ്ങള്‍ തോരണമായി… ഈ‌ ഗാനം ഒരിക്കലെങ്കിലും മൂളാത്തവർ വിരളമായിരിക്കും.’വിദ്യാരംഭം’ എന്ന ചിത്രത്തിലെ ഗാനമാണിത്.കൈതപ്രത്തിന്റെ രചനയിൽ യേശുദാസ് പാടിയ മനോഹര ഗാനം.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തായി വിസ്തൃതമായ വയലിനു നടുവിൽ, ആൽമരങ്ങൾ കുട ചൂടി നിൽക്കുന്ന പ്രകൃതിരമണീയമായ ഒരു ക്ഷേത്രമാണ് ഉത്രാളി ശ്രീ രുധിര മഹാകാളി കാവ്.ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ.കാവിലെ വാര്‍ഷികോത്സവമാണ് ഉത്രാളിക്കാവ് പൂരം എന്നറിയപ്പെടുന്നത്.
മലയാള മാസമായ കുംഭത്തിലാണ് ഈ വാര്‍ഷികോത്സവം നടക്കുക. (ഫെബ്രുവരി / മാര്‍ച്ച് മാസങ്ങളിലാകും ഇത്).എട്ടു ദിവസത്തെ വാര്‍ഷിക ക്ഷേത്രോത്സവം ഈ മേഖലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. അവസാന ദിവസത്തെ 21 ആനപ്പുറത്ത് എഴുന്നള്ളിപ്പ് ആഡംബരം കൊണ്ടും വര്‍ണ്ണപൊലിമ കൊണ്ടും, താളമേളങ്ങളുടെ ഗരിമ കൊണ്ടും കേരളമാകെ അറിയപ്പെടുന്നു.ഓരോ ദിവസവും പ്രത്യേക പരിപാടികളും നാടന്‍ കലാരൂപങ്ങളും കഥകളിയും ഉത്സവത്തിനു മാറ്റു കൂട്ടും.പഞ്ചവാദ്യം, പാണ്ടി, പഞ്ചാരി എന്നീ മേളങ്ങളും പ്രസിദ്ധമാണ്.
വൃശ്ചികം- ധനുമാസ പുലരികളിൽ വടക്കാഞ്ചേരിയിൽ നിന്ന് ഷൊർണ്ണൂരേക്ക് ട്രെയിൻ യാത്ര നടത്തുന്നവർക്കും, വടക്കാഞ്ചേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കും പലക്കേട്ടേക്കും ബസ്സ് യാത്ര ചെയ്യുന്നവർക്കും മനസ്സിന് കുളിരേകുന്ന കാഴ്ചയാണ് ഉത്രാളിക്കാവ്.വയലിന് നടുവിൽ പഴയ നാട്ടിൻപുറത്തിന്റെ തനിമ ഒട്ടും തന്നെ ചോർന്നു പോകാതെ കാത്തുസൂക്ഷിക്കുന്ന ഒരു ക്ഷേത്രമാണ് ഉത്രാളിക്കാവ്.അകമലയുടെ അടിവാരത്തായാണ് ക്ഷേത്രം.
മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും വെടിക്കെട്ടിനു പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവ് പൂരം.തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരവും ഉത്രാളിക്കാവ് പൂരമാണ്. കുംഭമാസത്തിലെ പൂരം നാളിനോട് അനുബന്ധിച്ചാണ് എല്ലാവർഷവും ക്ഷേത്ര മഹോത്സവം നടക്കാറുള്ളത്.
നെന്മാറ വല്ലങ്ങി വേല കഴിഞ്ഞാൽ ഏറ്റവും വലിയ പൂര വെടിക്കെട്ട് അത് ഉത്രാളിക്കാവിലേത് തന്നെയാണ് . രണ്ടുതവണയായി നടക്കുന്ന അതിമനോഹരവും ഗംഭീരവുമായ വെടിക്കെട്ടാണ് പൂരത്തിലെ ഏറ്റവും ആകർഷണം.ആദ്യത്തെ വെടിക്കെട്ട് നടക്കുന്നത് പൂരം ദിവസം വൈകുന്നേരം 4 മണിക്കാണ് മറ്റൊന്ന് അടുത്ത ദിവസങ്ങളിൽ അതിരാവിലെ സമയങ്ങളിലും, (സാധാരണയായി പുലർച്ചെ 4:00 മണിക്ക്). പൂര ദിവസം നടക്കുന്ന വെടിക്കെട്ട് കാണാൻ ദൂര ദേശങ്ങളിൽനിന്ന് വരെ ആളുകൾ എത്താറുണ്ട്.അത്രതന്നെ പ്രശസ്തമാണ് ഉത്രാളിക്കാവിലെ വെടിക്കെട്ട്.
കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ.അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽനിന്നും ഭൂമിയിൽ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണ് രുധിരമഹാകാളി എന്നതാണ് ഐതിഹ്യം.
ചിത്രം: വിദ്യാരംഭം
പാടിയത്: യേശുദാസ്
രചന: കൈതപ്രം
സംഗീതം:ബോംബെ രവി

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍
കുളിരമ്പിളിവളയങ്ങള്‍ തോരണമായി
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണര്‍ത്താന്‍
അണിയറയില്‍ പൂപ്പടതന്‍ ആരവമായി
(ഉത്രാളി…)

മരതകമഞ്ജരികള്‍ തോടയണിഞ്ഞു…
കാഞ്ചനവിളനിലം നിറപറയേകി…
പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്
ശ്യാമവസന്തം കൊടിയേറി…
(ഉത്രാളി…)

നിറനാഴിപ്പഴമയില്‍ മേടമണിഞ്ഞു…
താലിയില്‍ ആലിലക്കണ്ണനുണര്‍ന്നൂ…
ഉള്ളലിവെല്ലാം മണ്ണിനു നല്‍കുമീ
പൈമ്പുഴയേതോ കഥ പാടി…
(ഉത്രാളി…)

Back to top button
error: