KeralaNEWS

മാവേലിക്കര, കായംകുളം മേഖലകളിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടങ്ങൾ

ആലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങൾ.

കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലായി 50 ലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. റോഡിലും വൈദ്യുതി ലൈനുകള്‍ക്കും വീടുകള്‍ക്കും മീതെയാണ് കൂറ്റന്‍ മരങ്ങള്‍ പലതും പതിച്ചതെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

ഇന്നലെ രാത്രി 7.30 ഓടെയാണ് അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.കാര്‍ത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂര്‍, ചേപ്പാട്, ഹരിപ്പാട് , മുതുകുളം മാവേലിക്കര താലൂക്കിലെ വള്ളികുന്നം, ഭരണിക്കാവ്, കറ്റാനം, നൂറനാട്, താമരക്കുളം, ചാരുംമൂട്, പടനിലം പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

കായംകുളം റെയില്‍വേസ്റ്റേഷനില്‍ മരം കടപുഴകി വീണെങ്കിലും ആളപായമില്ല. കായംകുളം കുറ്റിത്തെരുവിലും പരിസരത്തുമായി നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി. എരുവയില്‍ കശുവണ്ടി ഫാക്ടറിക്ക് സമീപം തേക്ക് മരം കടപുഴകി 11 കെ.വി ലൈനിന് മീതെ പതിച്ചതോടെ പത്തിയൂര്‍, എരുവ, കരീലക്കുളങ്ങര പ്രദേശത്ത് വൈദ്യുതിനിലച്ചു. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന് സമീപത്ത് മൂന്നിടത്ത്മരങ്ങള്‍ പിഴുതുവീണു. ചുനക്കര പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ തെങ്ങ് പിഴുത് വീണ് ഗതാഗതം നിലച്ചു.നൂറനാട്, പടനിലം, പണയില്‍ പ്രദേശത്തും വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടായി. കായംകുളം ടൗണില്‍ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മറ്റും കാറ്റില്‍ തകര്‍ന്നുവീണു.

 

ഒരുമണിക്കൂറിലേറെ പെയ്ത അതിശക്തമായ മഴയില്‍ റോഡുകള്‍ വെള്ളക്കെട്ടായത് ദേശീയ പാതയിലും കായംകുളം – പുനലൂര്‍ റോഡിലും ഗതാഗത തടസത്തിന് ഇടയാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: