KeralaNEWS

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് എഫ്ഐആർ

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായാണ് പൊന്നമ്പലമേട് കരുതുന്നത്. മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്. അതുകൊണ്ടുതന്നെ, പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കർശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിലാണ് മൂഴിയാർ പോലീസ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂർവ്വം പ്രവർത്തിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

തമിഴ്നാട് സ്വദേശി നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയതിലൂടെ ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ കളങ്കപ്പെടുത്തിയെന്നും ഹിന്ദുമത വിശ്വാസികളെ അവഹേളിച്ചെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ്. റിമാന്റിലായ രണ്ട് പേരിൽ നിന്ന് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. അതിനിടെ, കേസിൽ പ്രതിയായതോടെ രാജേന്ദ്രനേയും സാബുവിനേയും ജോലിയിൽ നിന്നും കെഎഫ്ഡിസി സസ്പെന്റ് ചെയ്തു.

സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി.

Back to top button
error: