KeralaNEWS

രജിസ്ട്രേഷൻ നടപടികൾ ജില്ലയിലെ ഏതു രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ചെയ്യാൻ പദ്ധതി: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: രജിസ്ട്രേഷൻ വകുപ്പിന് മുൻ വർഷത്തെക്കാൾ 1200 കോടി രൂപയുടെ വരുമാന വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സമ്പൂർണ ഇ-സ്റ്റാമ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂർ, അഴിയൂർ, തിരുവള്ളൂർ, വില്യാപ്പിളളി കൊടക്കൽ, തൃപ്രയാർ, കോതമംഗലം എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോഴിക്കോട് രജിസ്‌ട്രേഷൻ കോംപ്ലക്‌സ്, വർക്കല സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണ ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു.

ആധുനികവത്കരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ നടപടികൾ ജില്ലയിലെ ഏതു രജിസ്ട്രേഷൻ ഓഫീസിൽ നിന്നും പൂർത്തിയാക്കാവുന്ന തരത്തിൽ ലഘൂകരിക്കാനുള്ള പദ്ധതികൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ആധാരങ്ങൾ എല്ലാം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു. ആറു ജില്ലകളിൽ അതിന്റെ നടപടികൾ പൂർണമായിട്ടുണ്ട് – മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നികുതിവകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ സ്വാഗതം ആശംസിച്ചു. കേരള കൺസ്ട്രക്ഷൻ കോർപറേഷൻ റീജണൽ മാനേജർ എം. ജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം നയന ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ രശ്മി വിനോദ്, ജിൻസി എലിസബത്ത്, എൻ.ബി. സ്മിത, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ, പി. ജി. ത്രിഗുണസെൻ, ടോമി മ്യാലിൽ, സന്തോഷ് കുഴിവേലിൽ, ജോർജ് മങ്കുഴിക്കരി, മാഞ്ഞൂർ മോഹൻകുമാർ, ജോസഫ് ചേനക്കാല, എം.കെ. സാംബജി എന്നിവർ പ്രസംഗിച്ചു.

Back to top button
error: