CrimeNEWS

ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ് വിധിച്ചു

കൊല്ലം: ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മാർച്ച് 20 നായിരുന്നു കൊലപാതകം.

കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ബ്യൂട്ടീഷൻ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകൾ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചർ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ ചുവടുപിടിച്ച് നടന്ന വിശദമായ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു.

സുചിത്രയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച സൈബർസെൽ, വടകര സ്വദേശിയായ പ്രശാന്ത് എന്ന  ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വർഷത്തോളമായി സുചിത്ര പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു. അന്വേഷണത്തിൽ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുനടത്തിയ വിശകലനത്തിൽ സുചിത്രയുടെ അക്കൗണ്ടിൽ നിന്ന് പ്രശാന്തിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കിയതോടെ പൊലീസ് അയാളെ ട്രാക്ക് ചെയ്യാൻ തുടങ്ങുന്നു.

പാലക്കാട് മണലി ശ്രീരാം നഗറിൽ, വിഘ്‌നേശ് ഭവൻ’ എന്നുപേരായ വാടകവീട്ടിൽ താമസിക്കുന്ന പ്രശാന്ത് എന്ന കീബോർഡ് അദ്ധ്യാപകനും, അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ഉടലെടുത്ത ഗാഢമായ അടുപ്പമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിൽ പൊലീസ് എത്തി.

Back to top button
error: