KeralaNEWS

നിയമതടസ്സങ്ങൾ നീങ്ങി;നെന്മാറ- നെല്ലിയാമ്പതി പാതക്ക്‌ കരാർ നടപടി തുടങ്ങി

പാലക്കാട്: നിയമതടസ്സങ്ങൾ നീങ്ങിയതോടെ പാലക്കാട് ജില്ലയിലെ നെന്മാറ നെല്ലിയാമ്പതി പാതക്ക്‌ സർക്കാർ കരാർ നടപടി തുടങ്ങി.പാത വരുന്നതോടെ നെല്ലിയാമ്പതിയിലേക്ക്‌ സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 നെല്ലിയാമ്പതി പഞ്ചായത്തിലെ പോത്തുണ്ടി – കൈകാട്ടി ചുരം വഴിയുള്ള റോഡാണിത്.ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് ചുരംപാത കയറി നെല്ലിയാമ്പതിയിലെത്തുന്നത്. ബ്രീട്ടീഷുകാരുടെ കാലത്ത് പണിത റോഡ്‌ പിന്നീട് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുകയായിരുന്നു.
.2018ലെ പ്രളയത്തില്‍ 78 ഇടങ്ങളില്‍ പാത തകര്‍ന്നു. കുണ്ടറച്ചോല കലുങ്ക് ഒലിച്ചുപോയി.ഒരാഴ്‌ചയോളം നെല്ലിയാമ്പതി ഒറ്റപ്പെട്ടുകിടന്നു.സ്ഥലം എംഎല്‍എയുടെ ഇടപെടലിലൂടെയാണ് താല്‍ക്കാലിക പാലമുണ്ടാക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്‌. 2021 ല്‍ കുണ്ടറച്ചോലയില്‍ പുതിയ പാലം നിര്‍മിച്ചു. 14 ഇടത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ചു. ഇരുമ്പുകുഴല്‍ ഉപയോഗിച്ച് കൈവരി സ്ഥാപിച്ചു.പാത പൂർണമായി നവീകരിക്കുന്നതിന്‌ 2019ല്‍ റീബില്‍ഡ് കേരള പദ്ധതിയിലുൾപ്പെടുത്തി.
കണ്‍സൾട്ടന്‍സി സ്ഥാപനമായ ലൂയിസ് ബര്‍ഗര്‍ സര്‍വേ നടത്തി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. നെന്മാറയില്‍നിന്ന് പാടഗിരി വരെ നെതര്‍ലാൻഡ്‌ മാതൃകയില്‍ സംരക്ഷണ ഭിത്തിയും വെള്ളച്ചാലുകളുമായി 30.47 കിലോമീറ്റര്‍ ദൂരം നവീകരിക്കാൻ 90.95 കോടിയുടെ പദ്ധതിക്ക്‌ സര്‍ക്കാര്‍ അംഗീകാരം നൽകി. ഏറ്റെടുക്കുന്ന ഭൂമിക്കുപകരം മണ്ണാര്‍ക്കാട് 133 ഏക്കര്‍ കൈമാറാനും തീരുമാനിച്ചു. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്‌ടിനാണ്(കെഎസ്ടിപി) ചുമതല.

Back to top button
error: