SportsTRENDING

ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി

ദില്ലി: ഐപിഎല്ലിൽ ചരിത്ര നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സീസണിലെ ആറാം അർധസെഞ്ചുറി നേടിയ കോലി ഐപിഎല്ലിൽ 7000 റൺസ് തികക്കുന്ന ആദ്യ ബാറ്ററായി. ഡൽഹിക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ 7000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ കോലിക്ക് 12 റൺസ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. 46 പന്തിൽ 55 റൺസെടുത്ത കോലിയാണ് ഡൽഹിക്കെതിരെ ബാംഗ്ലൂരിൻറെ ടോപ് സ്കോററായത്.

ഈ സീസണിൽ 10 മത്സരങ്ങളിൽ 375 റൺസെടുത്ത വിരാട് കോലി 45.50 എന്ന മികച്ച ശരാശരിയും 137.87 സ്ട്രൈക്ക് റേറ്റും നിലനിർത്തുന്നുണ്ട്. 234 മത്സരങ്ങളിൽ നിന്നാണ് കോലി ഐപിഎല്ലിൽ 7000 റൺസ് പിന്നിട്ടത്. ഐപിഎല്ലിൽ അഞ്ച് സെ‌ഞ്ചുറിയും 49 അർധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. 2021ൽ ഐപിഎല്ലിൽ 6000 റൺസ് തികക്കുന്ന ആദ്യ ബാറ്ററായ കോലി 2019ൽ സുരേഷ് റെയ്നക്കുശേഷം ഐപിഎല്ലിൽ 5000 റൺസ് തികച്ച രണ്ടാമത്തെ ബാറ്ററുമായിരുന്നു.

ഐപിഎൽ റൺവേട്ടയിൽ കോലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാനാണ്. 213 മത്സരങ്ങലിൽ 6536 റൺസാണ് ധവാൻറെ പേരിലുള്ളത്. 6189 റൺസടിച്ചിട്ടുള്ള ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണറാണ് ഐപിഎൽ റൺവേട്ടയിൽ മൂന്നാമത്. 6063 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയാണ് നാലാം സ്ഥാനത്ത്.

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ 22.73 ശരാശരിയിൽ 341 രൺസ് മാത്രം നേടിയ കോലി നിരാശപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നടന്ന ഏഷ്യാകപ്പിലൂടെ രാജ്യാന്തര ടി20യിലെ ആദ്യ സെഞ്ചുറി നേടി ഫോമിലായ കോലി ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങി. 2016ലെ സീസണിൽ കോലി നേടിയ 973 റൺസടിച്ച് ഐപിഎൽ ചരിത്രത്തിൽ സീസണിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനുമായിരുന്നു.

Back to top button
error: