KeralaNEWS

നവജാതശിശുവിനെ പണത്തിന് വിറ്റത് ​ഗൗരവമുള്ള സംഭവമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാതശിശുവിനെ പണത്തിന് വിറ്റത് ​ഗൗരവമുള്ള സംഭവമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ. ‘ഇടനിലക്കാരുണ്ടായിരുന്നോ എന്നും പരിശോധിക്കും. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നടപടിയുമുണ്ടാകും. ശക്തമായ നടപടി സ്വീകരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ആലോചിച്ചിട്ടുള്ളത്. പൊലീസ് ഈ വിഷയത്തിൽ ജെജെ 81 ആക്റ്റ് പ്രകാരം കേസെടുക്കണം. അതിനാവശ്യമുള്ള നടപടികൾ മജിസ്ട്രേറ്റ് കോടതിയുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങി ചെയ്യാൻ വേണ്ടി നിശ്ചയിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ എന്തൊക്കെയുണ്ടോ ആ വിഷയങ്ങളിലെല്ലാം തന്നെ ശരിയായ രീതിയിലുള്ള അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. പൊലീസിന് ആ രീതിയിലുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.” ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെയാണ് പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: