IndiaNEWS

രാജസ്ഥാന്‍ മന്ത്രിക്കെതിരേ വീഡിയോയിട്ട് യുവാവിന്റെ ആത്മഹത്യ; ഗെലോട്ട് സര്‍ക്കാരിന് തിരിച്ചടി

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിന് തിരിച്ചടിയായി യുവാവിന്റെ ആത്മഹത്യ. മന്ത്രി മഹേഷ് ജോഷിയും കൂട്ടരും ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ചശേഷം റാംപ്രസാദ് മീണ (38) എന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

Signature-ad

സ്ഥലത്തിന്റെ പേരില്‍ ഒരു ഹോട്ടല്‍ ഉടമയുമായി രാംപ്രസാദ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ മന്ത്രി ജോഷിയും അനുയായികളും രാംപ്രസാദിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ക്ഷേത്രട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് യുവാവ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. ഇത് ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം. തന്നെയും കുടുംബത്തെയും അങ്ങേയറ്റം ദ്രോഹിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നും തനിക്കുമുന്നില്‍ ഇല്ലെന്നും യുവാവ് വിഡിയോയില്‍ പറയുന്നുണ്ട്.

യുവാവിന്റെ മരണത്തിനു പിന്നാലെ ഗെലോട്ട് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. രാംപ്രസാദിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് കുത്തിയിരിപ്പ് സമരം തുടങ്ങി. എന്നാല്‍, ആരോപണങ്ങള്‍ വ്യാജമാണെന്നും വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും മഹേഷ് ജോഷി പറഞ്ഞു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രാംപ്രസാദിന്റെ വീട് സന്ദര്‍ശിച്ചു.

 

Back to top button
error: