KeralaNEWS

വാഹനമിടിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം; ജോസ് കെ.മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, രക്ഷിക്കാന്‍ ശ്രമമെന്നും ആരോപണം

കോട്ടയം: വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ ( കുഞ്ഞുമാണി) നെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാണിയെ ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.

മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ മാത്യു ജോണ്‍ (ജിസ് 35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്.

Signature-ad

ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ ജോസ് കെ. മാണിയുടെ സഹോദരീഭര്‍ത്താവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസുള്ള ഒരാള്‍ എന്നായിരുന്നു പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണിയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിനിതിരേ പ്രതിഷേധങ്ങളും ശക്തമായിരുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തില്‍ വിട്ടതായി കോട്ടയം എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.

അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടില്‍പോയി മടങ്ങിവരുകയായിരുന്നു മരിച്ച സഹോദരങ്ങള്‍. കറിക്കാട്ടൂര്‍ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്കുവരികയായിരുന്ന കാറാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. ഇരുവരും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തല്‍പുരയ്ക്കല്‍ അന്‍സുവാണ് മാത്യുജോണിന്റെ ഭാര്യ. അന്‍സു പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ്.

 

 

Back to top button
error: