NEWSPravasi

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 21 മരണം

റിയാദ് : സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 21 മരണം. അപകടത്തില്‍പെട്ടവരില്‍ അധികവും ബംഗ്ലദേശുകാരാണ്. പാലത്തില്‍ ഇടിച്ചുമറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 29 പേര്‍ക്കു പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലദേശ്, പാകിസ്ഥാന്‍ സ്വദേശികളാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണിവര്‍. ഖമീസ് മുശൈത്തില്‍നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായില്‍ ചുരത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ പുറത്തുവന്നു. സിവില്‍ ഡിഫന്‍സ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ അബഹയിലെ അസീര്‍ ആശുപത്രി, അബഹ സ്വകാര്യ ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

 

Back to top button
error: