CrimeNEWS

റഷ്യന്‍ യുവതിയെ ബലമായി ലഹരി നല്‍കി പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖില്‍ (28) ആണ് അറസ്റ്റിലായത്. യുവതിയെ പരുക്കേറ്റനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് 27 വയസുള്ള വനിതയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

യുവതി വീടിന്റെ ടെറസില്‍നിന്ന് ചാടിയതാണെന്നാണ് നാട്ടുകാരില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. എന്നാല്‍, കൈയില്‍ മുറിവുണ്ടാക്കിയിട്ടുള്ള പരുക്കാണുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. റഷ്യന്‍ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനു സാധിക്കാത്തതിനാല്‍ കേസെടുത്തുരുന്നില്ല.

വെള്ളിയാഴ്ച ദ്വിഭാഷിയുടെ സഹായത്തോടെ പോലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തു. ആറു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നല്‍കി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടില്‍ പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

കഴിഞ്ഞ മാസമാണ് ആഖിലിനൊപ്പം യുവതി ഖത്തറില്‍ നിന്നെത്തിയത്. യുവതിയുടെ പാസ്‌പോര്‍ട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മര്‍ദിച്ചെന്നും മൊഴിയില്‍ പറയുന്നു. കാളങ്ങാലിയിലെ വീട്ടില്‍നിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

തിങ്കളാഴ്ച രാത്രി കാര്‍ യാത്രയ്ക്കിടെ കൈതക്കലില്‍വെച്ചും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാര്‍ പേരാമ്പ്ര പോലീസിനെ വിവരമറിയിച്ചിരുന്നു.

പോലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ യുവാവിന്റെ മാതാപിതാക്കളും പോലീസ് സ്റ്റേഷനില്‍ പരാതിയുമായി സമീപിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ മറ്റൊരിടത്തേക്ക് താമസം മാറ്റി.

 

 

Back to top button
error: