CrimeNEWS

കാഞ്ചിയാർ കൊലപാതകം: അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു, ബിജേഷ് സംസ്ഥാനം വിട്ടു

ഇടുക്കി: കാഞ്ചിയാറിൽ പുതപ്പിൽ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോൺ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയിൽ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഇതിന് ശേഷം കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തിൽ നാല് സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

അനുമോളുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഭർത്താവ് ബിജേഷ്, കട്ടപ്പന ബീവറേജസ് ഷോപ്പിന് മുമ്പിൽ വച്ച് പരിചയപ്പെട്ട വ്യക്തിക്ക് 5000 രൂപയ്ക്ക് ഫോൺ വിൽക്കുകയായിരുന്നു. ഭർത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങൾ ഫോണിലുള്ളത് കൊണ്ട് തന്നെ നിർണായക തെളിവാണ് മൊബൈൽ ഫോൺ. ഞായറാഴ്ചയാണ് സിം കാർഡ് ഊരിമാറ്റിയ ശേഷം മൊബൈൽ ഫോൺ വിറ്റത്. ഇതിന് ശേഷമാണ് അനുമോളെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഫോൺ ഉപേക്ഷിച്ചാണ് ബിജേഷ് ഒളിവിൽ പോയത്. അതുകൊണ്ട് ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് ഏറെ വെല്ലുവിളിയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തത്. അനുമോൾ ഭർത്താവിൽ നിന്ന് നിരന്തരം ഗാർഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭർത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നാണ് സന്ദേശം. എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടേലും പോയി ജീവിക്കണമെന്നാണ് അനുമോൾ സന്ദേശത്തിൽ അറിയിച്ചത്.

വീടിനുള്ളിൽ പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദർ ഉൾപ്പടെയുള്ളവർ പരിശോധന നടത്തി. മൃതദേഹം അഴുകി ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശരീരം അഴുകിത്തുടങ്ങിയിരുന്നു. അതുകൊണ്ട് മരണം എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തിൽ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായില്ല.

Back to top button
error: