KeralaNEWS

പഴയിടം ഇരട്ടക്കൊലക്കേസ്, പ്രതി അരുൺ ശശിക്ക് വധശിക്ഷ

  കോട്ടയം:  പഴയിടത്ത് ദമ്പതികളായ ഭാസ്കരൻ നായരെയും ഭാര്യ തങ്കമ്മയെയും ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചൂരപ്പാടി അരുൺ ശശിക്ക്(39) ‌‌കോട്ടയം ജുഡീഷ്യൽ സെക്ഷൻസ് കോടതി (2) വധശിക്ഷ വിധിച്ചു.

പ്രതിയുടെ പിതൃ സഹോദരിയും, ഭർത്താവുമാണ് മൃഗീയമായി കൊല്ലപ്പെട്ട ദമ്പതികൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നത്. കോട്ടയം അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണു വിധി പറഞ്ഞത്.

ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം ചൂരപ്പാടിയിൽ എൻ.ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് 2013 ഓഗസ്റ്റ് 28നാണ്.  തങ്കമ്മയുടെ സഹോദരപുത്രനാണു പ്രതിയായ അരുൺ. കാർ വാങ്ങാൻ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തൽ.

പഴയിടം ഷാപ്പിന്റെ എതിർവശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയിൽ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്. തലയ്ക്കു പിന്നിൽ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നാണു കേസ്.

സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുൺ ടി.വി കാണുകയായിരുന്ന ഭാസ്കരൻ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ മേൽനോട്ടത്തിൽ പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷണക്കേസിൽ അരുൺ പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണു പഴയിടം കേസിന്റെ ചുരുളഴിഞ്ഞത്.

Back to top button
error: