KeralaNEWS

കനത്ത സുരക്ഷയില്‍ റിപ്പര്‍ ജയാനന്ദൻ എത്തി; മകളുടെ വിവാഹം തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ നടന്നു

തൃശൂര്‍: റിപ്പർ ജയാനന്ദന്‍റെ മകളുടെ വിവാഹം തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ നടന്നു. കനത്ത സുരക്ഷയിലാണ് ചടങ്ങിൽ പങ്കെടുക്കാൻ ജയാനന്ദനെ എത്തിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് പരോൾ ലഭിച്ചത്. പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായിട്ടാണ് ജയാനന്ദന് പരോള്‍ ലഭിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയുമായിട്ടായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം.

അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്നലെ രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. വടക്കുംന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങില്‍ പൊലീസ് അകമ്പടിയിൽ പങ്കെടുക്കാനുള്ള അനുമതിയായിരുന്നു ലഭിച്ചിരുന്നത്. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ അങ്ങനെ ഇരുപത്തിനാല് കേസുകളിൽ പ്രതിയാണ് ജയാനന്ദൻ.

സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അതീവ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. അഭിഭാഷക കൂടിയായ മകളുടെ അപക്ഷേ പരിഗണിച്ചാണ് പൂർണ്ണ സമയവും പൊലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കാടതി അനുവദിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ പരോളിനാണ് ആദ്യം അപേക്ഷിച്ചതെങ്കിലും സർക്കാർ എതിർക്കുകയായിരുന്നു.

പിന്നീട് വിവാഹത്തിൽ പങ്കെടുക്കാൻ മാത്രം അനുമതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതിനെല്ലാം ഒടുവിലാണ് മകൾക്കുള്ള മാനുഷിക പരിഗണന എന്നതിലേക്ക് വാദം ഉന്നയിച്ചത്. തന്‍റെ വിവാഹമാണ് നടക്കുന്നതെന്നും അച്ഛൻ വിവാഹത്തിന് എത്തണമെന്ന് വലിയ ആഗ്രഹമാണെന്നും മകള്‍ കോടതിയില്‍ പറഞ്ഞു. മകളെന്ന നിലയിൽ കനിവ് നൽകണമെന്നും അഭ്യർത്ഥിച്ചു. മകളെന്ന നിലയിലുള്ള മാനുഷിക പരിഗണനയും കനിവും ചോദിച്ചത് മാനിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ റിപ്പർ ജയാനനന്ദന് കടുത്ത ഉപാധികളോടെയാണെങ്കിലും പരോളിന് അനുവാദം നൽകിയത്.

Back to top button
error: