CrimeNEWS

കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം

കട്ടപ്പന: കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെ (അനുമോള്‍ 27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പ് യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു എന്നാണ് നിഗമനം. ഇവരുടെ ഭർത്താവ് വിജേഷ് ഒളിവിലാണ്. ശനിയാഴ്ച്ചയാണ് അനുമോളെ കാണാതായത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ബന്ധുക്കൾ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഒളിവിൽ പോയ വിജേഷ് തന്നെ ബന്ധുക്കളെ വിളിച്ച് കട്ടിലിനടിയിൽ മൃതദേഹം ഉണ്ടെന്ന് പറയുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ ഉറക്കം എഴുന്നേറ്റതോടെയാണ് അനിമോളെ കാണാതാകുന്നത്. തുടർന്ന് വിജേഷിനോട് ബന്ധുക്കൾ ചോദിച്ചെങ്കിലും അനിമോൾ രാത്രിയിൽ കുട്ടിയെ തന്‍റെ കൂടെ കിടത്തിയിട്ട് എവിടെയോ പോയെന്നായിരുന്നു മറുപടി. ബന്ധുക്കൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.

തുടർന്ന് യുവതിയെ കുറിച്ച് വിവരം ഇല്ലാതെ വന്നതോടെ ഞായറാഴ്ച്ച വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ വിജേഷിനെയും കാണാതായി. കാഞ്ചിയാർ പള്ളിക്കവലയിൽ പിക്കപ്പ് വാൻ ഡ്രൈവറാണ് വിജേഷ്. കട്ടിലിനടിയിൽ മൃതദേഹം ഉണ്ടെന്ന് ഇയാൾ ബന്ധുക്കളെ അറിയിച്ചത് ഒളിയിടത്തിൽ നിന്നാണ്. ഇതനുസരിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വിജേഷും ഭാര്യയും തമ്മിൽ കുടുബ പ്രശ്നം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ഒളിവിലുള്ള വിജേഷിനെ കണ്ടെത്തിയാൽ മാത്രമേ സംഭവത്തിൽ കൃത്യത വരുത്താനാകു. സ്ഥലത്തെത്തിയ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.

Back to top button
error: