BusinessTRENDING

നിർദേശങ്ങൾ പാലിച്ചില്ല; എച്ച്‌ഡിഎഫ്‌സിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

ദില്ലി: നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്‌ഡിഎഫ്‌സി) റിസർവ് ബാങ്ക് 5 ലക്ഷം രൂപ പിഴ ചുമത്തി. 2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ  നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്‌സി പരാജയപ്പെട്ടതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപെട്ടതിനുള്ള കാരണവും എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിനുള്ള കാരണവും കാണിക്കാൻ ആർബിഐ എച്ച്‌ഡിഎഫ്‌സിക്ക് നോട്ടീസ് അയച്ചിരുന്നു. 2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് കമ്പനിയുടെ നിയമപരമായ പരിശോധന എൻഎച്ച്ബി നടത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പറഞ്ഞു.

ആർബിഐയുടെ നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം തെളിയിക്കപ്പെട്ടതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നിഗമനത്തിലെത്തി. നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് നടപടിയോട് പ്രതികരിച്ചുകൊണ്ട് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് പറഞ്ഞു.

1987 ലെ നാഷണൽ ഹൗസിംഗ് ബാങ്ക് നിയമം ബെഥാഗതി ചെയ്തതോടു കൂടി ഹൗസിംഗ് ഫിനാൻസ് കമ്പനികളെ (എച്ച്എഫ്‌സി) നിയന്ത്രിക്കുന്നതിന് ആർബിഐക്ക് ചില അധികാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചില വ്യവസ്ഥകൾ പാലിക്കാത്തതിന് മുംബൈയിലെ ഐജിഎച്ച് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന് 11.25 ലക്ഷം രൂപ പിഴ ചുമത്തിയതായി ആർബിഐ മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. രണ്ട് സാഹചര്യങ്ങളിലും പിഴ, നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനികൾ അവരുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആർബിഐ പറഞ്ഞു.

Back to top button
error: