KeralaNEWS

വിമാനത്താവള ഓഹരി വാഗ്ദാനം നല്‍കി 3.25 കോടി തട്ടിയ കേസ്: മാണി സി.കാപ്പനെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസില്‍ മാണി. സി കാപ്പന്‍ എം. എല്‍ എ ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. മുംബൈ വ്യവസായി ദിനേശ് മേനോന്‍ കീഴ്‌കോടതിയില്‍ നല്‍കിയ വഞ്ചനാ കേസ് നടപടികള്‍ക്കെതിരെ മാണി. സി കാപ്പന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്, മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് മുംബൈ വ്യവസായി മാണി സി. കാപ്പനെതിരെ പരാതി നല്‍കിയത്.

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഷെയര്‍ വാങ്ങാനായി 2010 ല്‍ മുംബൈ വ്യവസായി ദിനേശ് മേനോന്‍ രണ്ടുകോടി രൂപ കാപ്പനെ ഏല്‍പ്പിച്ചു. എന്നാല്‍ ഓഹരി നല്‍കിയില്ല. തുടര്‍ന്ന് ദിനേശ് മേനോന്‍ സിബിഐയില്‍ പരാതി കൊടുത്തു. സിബിഐ മാണി സി.കാപ്പന്റെ മൊഴി എടുത്തു. പിന്നീട് 2013 ല്‍ 3.25 കോടി തിരികെ നല്‍കാമെന്ന് സമ്മതിച്ച് ഇരുവരും ഒത്തു തീര്‍പ്പ് കരാറിലെത്തി. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് മാണി സി.കാപ്പന്‍ നല്‍കിയ നാലു ചെക്കും മടങ്ങി. ഈ ചെക്ക് കേസ് മുംബൈ ബോര്‍വിലി കോടതിയുടെ പരിഗണനയിലാണ്.

ചെക്കിനൊപ്പം ഈടായി മാണി സി.കാപ്പന്‍ നല്‍കിയ വസ്തു, കോട്ടയം കാര്‍ഷിക കോപ്പേററ്റീവ് ബാങ്കില്‍ വായ്പാ കുടിശികയുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ മാണി സി.കാപ്പന്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് വസ്തുവിന് വായ്പ ഉള്ളതായി രേഖപ്പെടുത്തിയിരുന്നത്. ദിനേശ് മേനോനുമായി കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന സമയം തന്നെ ഈ വസ്തുവില്‍ വലിയ കുടിശ്ശിക ഉണ്ടായിരുന്നു എന്നും ബോധ്യമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ വ്യവസായി കൊച്ചി മരട് കോടതിയില്‍ വഞ്ചനാ കേസ് കൊടുത്തു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്.

ഈ കേസ് തളളിക്കളയണമെന്നാവശ്യപ്പെട്ട് മാണി സി.കാപ്പന്‍ കൊടുത്ത കേസാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. ഹൈക്കോടതിയില്‍ മാണി സി.കാപ്പനായി അഡ്വ. ദീപു തങ്കനും ദിനേശ് മേനോനു വേണ്ടി അഡ്വ. വി. സേതുനാഥും ഹാജരായി.

 

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: