CrimeNEWS

രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം മാറ്റിയത് എന്തുകൊണ്ട് ? പിന്നിൽ ഒറ്റ ഉപദേശം; യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്‍റെ തീരുമാനം മാറ്റിയതിന്‍റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനികാന്ത്. ശനിയാഴ്ച നടന്ന ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലാണ് രജനികാന്ത് ഈ കാര്യം തുറന്നു പറഞ്ഞത്.  പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്‍റെ സാപ്പിയന്‍സ് ഫൌണ്ടേഷന്‍റെ 25 വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു രജനി. രജനികാന്തിനെ 2010 മുതല്‍ ചികില്‍സിക്കുന്ന ഡോക്ടറാണ് ഡോ. രാജന്‍ രവിചന്ദ്രന്‍.

ഡോ. രാജന്‍ രവിചന്ദ്രന്‍റെ ഉപദേശത്തെ തുടര്‍ന്നാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം പിന്‍വലിച്ചത് എന്നാണ് രജനി പറയുന്നത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഈ ചടങ്ങളില്‍ പങ്കെടുത്തിരുന്നു. എനിക്ക് ആദ്യം വൃക്ക അസുഖം കണ്ടെത്തിയപ്പോള്‍ എന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടുത്തെ പരിചരണം തൃപ്തികരമായിരുന്നില്ല. അക്കാലത്താണ് ഡോ. രാജനെ കാണുന്നത്. അന്ന് എന്‍റെ 60 ശതമാനം വൃക്കയും തകരാര്‍ ആയിരുന്നു. അദ്ദേഹം കൃത്യമായ ആരോഗ്യ നിര്‍ദേശം എനിക്ക് നല്‍കി. ഞാന്‍ അത് വളരെക്കാലം നന്നായി പാലിച്ചു.

എന്നാല്‍ ഒരു ഘട്ടത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ അനിവാര്യമായി. ഡോ രാജന്‍ തന്നെയാണ് എന്നെ അമേരിക്കയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. അദ്ദേഹം എന്നോടൊപ്പം അമേരിക്കയിലേക്കും വന്നു. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ് – രജനീകാന്ത് പറയുന്നു.

ഞാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചയുടനാണ് ലോകം രണ്ടാം കൊവിഡ് തരംഗത്തിന് സാക്ഷിയാകുന്നത്. 2020 ഡിസംബറിലായിരുന്നു അത്. ഞാന്‍ എന്‍റെ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മയോ ക്ലിനിക്കില്‍ നടത്തിയ ശേഷം പ്രതിരോധ മരുന്നുകള്‍ കഴിക്കുന്ന കാലമായിരുന്നു അത്. എങ്കിലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും എനിക്ക് പിന്നോട്ട് പോകാന്‍ സാധിക്കില്ലായിരുന്നു.

ഇത് സംബന്ധിച്ച് അന്ന് ഡോ. രാജനുമായി ചര്‍ച്ച നടത്തി. എന്‍റെ രാഷ്ട്രീയ പ്രവേശന തീരുമാനത്തോട് അദ്ദേഹം യോജിച്ചില്ല. എന്‍റെ തീരുമാനം മാറ്റുന്നില്ലെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ യോഗത്തിലും മാസ്ക് ധരിക്കണം. ജനങ്ങളില്‍ നിന്നും പത്ത് അടി മാറിനില്‍ക്കണം. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും അസാധ്യമായിരുന്നു. ജനങ്ങള്‍ എന്നെ മാസ്ക് ഇല്ലാതെ കാണാന്‍ ആവശ്യപ്പെടും. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന വേദികളില്‍ ദൂരം പാലിക്കാന്‍ സാധിക്കില്ല.

എന്നാല്‍ ഞാന്‍ ഈ കാര്യത്താല്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് പറഞ്ഞാല്‍ രജനികാന്തിന് രാഷ്ട്രീയം പേടിയാണ് എന്ന് അവര്‍ പറയും, എന്‍റെ വില പോകും ഇത്തരത്തില്‍ ഞാന്‍ തീര്‍ത്തും ആശയകുഴപ്പത്തിലായിരുന്നു. എന്നാല്‍ ഡോ.രാജന്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ആരോഗ്യ കാര്യം മാധ്യമങ്ങളോടും, ആരാധകരോടും പറയാം എന്ന് പറഞ്ഞ് മുന്നോട്ടുവന്നു. അങ്ങനെയാണ് ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള ശ്രമം ഒഴിവാക്കിയത് – രജനി വിവരിച്ചു.

അതേ സമയം രജനികാന്തിനോട് താന്‍ മുന്‍പ് തന്നെ രാഷ്ട്രീയത്തില്‍ വരുന്നത് ആരോഗ്യകരമല്ലെന്ന് ഉപദേശിച്ചിരുന്നതായി മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ താന്‍ എല്ലാവരെയും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ നിന്നും നിരുല്‍സാഹപ്പെടുത്തില്ലെന്ന് വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

Back to top button
error: