CrimeNEWS

പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥിനി ഒന്നാം നിലയില്‍നിന്ന് ചാടി; സ്‌ക്വാഷ് പരിശീലകന്‍ അറസ്റ്റില്‍

ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥിനി ഒന്നാം നിലയില്‍ നിന്ന് ചാടി. തിങ്കളാഴ്ചയായിരുന്നു ഇരുപതുകാരിയായ വിദ്യാര്‍ഥിനിക്കുനേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ സ്‌ക്വാഷ് പരിശീലകന്‍ മുരുകേശനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് കായിക വികസന അതോറിറ്റിയുടെ കീഴില്‍വരുന്ന കാഞ്ചീപുരം ജില്ലാ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ പരിശീലകനായിരുന്നു മുരുകേശന്‍. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി തന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്കാദമയില്‍ എത്തിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ വീട്ടിലാണെന്നും ലഭിക്കുവാന്‍ തന്റെ വീട്ടിലേക്കെത്താനും ഇയാള്‍ ആവശ്യപ്പെട്ടു.

മുരുകേശന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയുടെ മേല്‍ ഇയാള്‍ ബലം പ്രയോഗിച്ചു. തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിദ്യാര്‍ഥിനി ഒന്നാം നിലയില്‍ നിന്നും എടുത്തു ചാടുകയായിരുന്നു.

അയല്‍ക്കാരോട് സംഭവം വെളിപ്പെടുത്തിയ വിദ്യാര്‍ഥിനി, അവരുടെ സഹായത്തോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാള്‍ മറ്റു വിദ്യാര്‍ഥികളോടും സമാനമായ വിധത്തില്‍ പെരുമാറിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Back to top button
error: