HealthLIFE

ചൂട് കൂടുമ്പോൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുന്നു; സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്. കേരളത്തിൽ സൂര്യാഘാതം വിരളമാണെങ്കിലും കരുതിയിരിക്കണം. ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു.

ചുവന്ന പൊള്ളലേറ്റ പാടുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. ചൂട് കൂടുമ്പോൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വെയിൽ കഠിനമായി കൊള്ളുന്നവർക്കാണ് സൂര്യാഘാതമേൽക്കുന്നത്. ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും.

ശ്രദ്ധിക്കേണ്ടത്…

  1. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വേനൽക്കാലത്ത് വർദ്ധിപ്പിക്കുക. എന്നാൽ വേനൽകാലത്ത് മലിനജലം കൂടുന്നതിനും സാധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ പാത്രത്തിൽ ശുദ്ധജലം കൂടി കരുതുന്നതാണ് നല്ലത്. കടകളിൽ നിന്നും വാങ്ങുന്ന ശീതള പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
  2. പകൽ സമയത്ത് പ്രത്യേകിച്ച് ചൂട് കുത്തനെ ഉയരുന്ന ഉച്ച സമയത്ത് പുറത്തിറങ്ങുമ്പോൾ തലയിൽ തൊപ്പി ധരിക്കുകയോ കുട ചൂടുകയോ വേണം. ശരീരത്തിൽ നേരിട്ട് വെയിലേക്കുന്നത് കൂടുതൽ വിയർക്കുന്നതിനും അതുവഴി നിർജ്ജലീകരണത്തിനും കാരണമായേക്കാം. അതുപോലെ ശരീരത്തിനോട് ഒട്ടിക്കിടക്കുന്ന വസ്ത്രവും ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  3. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കേണ്ടതാണ്. തൊഴിലുറപ്പ് പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരും ഇത് ശ്രദ്ധിക്കേണ്ടതാണ്.
  4. ചൂടുള്ള സമയങ്ങളിൽ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യാഘാതമേറ്റുവെന്ന് ഉറപ്പായാൽ ആ വ്യക്തിയെ തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത് അൽപനേരം ഇരുത്താം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ:

  1. വളരെ ഉയർന്ന ശരീരതാപം
  2. ശക്തമായ തലവേദന
  3. തലകറക്കം
  4. ക്ഷീണം
  5. ഛർദ്ദി

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Back to top button
error: