NEWSWorld

റഷ്യയുടെ കോവിഡ് വാക്സീൻ വികസിപ്പിച്ചെടുത്ത സംഘത്തിലെ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ

മോസ്കോ: റഷ്യയുടെ കോവിഡ് വാക്സീൻ വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യയുടെ കോവിഡ് വാക്സീനായ സ്പുട്നിക് V വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ആന്ദ്രെയ് ബോട്ടികോവിനെയാണ്(47) മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഇരുപത്തൊൻപതുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തർക്കത്തിനൊടുവിൽ ബെൽറ്റ് ഉപയോഗിച്ച് ഇയാൾ ബോട്ടികോവിന്റെ കഴുത്തു ഞെരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. കൊലപാതകത്തിനു പിന്നാലെ ഇയാൾ സ്ഥലം വിട്ടു. അധികംവൈകാതെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. മുൻപ് ക്രിമിനൽ റെക്കോർ‍ഡ് ഉള്ളയാളാണ് അക്രമി.

ഗമാലേയ നാഷനൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിൽ മുതിർന്ന ഗവേഷകനായി ജോലി ചെയ്തിരുന്ന ബോട്ടികോവിനെ വ്യാഴാഴ്ചയാണു സ്വന്തം അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്നു റഷ്യ അറിയിച്ചു.

വാക്സീൻ വികസിപ്പിച്ചതിന്റെ പേരിൽ 2021ൽ ഓർഡർ ഓഫ് മെറിറ്റ് ഫോർ ദി ഫാദർലാൻഡ് പുരസ്കാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ബോട്ടികോവിനെ ആദരിച്ചിരുന്നു. ബോട്ടികോവ് അടങ്ങിയ 18 അംഗ സംഘമാണ് 2020ൽ സ്പുട്നിക് V വികസിപ്പിച്ചത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: