LocalNEWS

അനുജൻ ജ്യേഷ്ഠൻ്റെ വീട്ടിലെ കുരുമുളക് മോഷ്ടിച്ചു, മോഷണവിവരം അറിഞ്ഞ് ജ്യേഷ്ഠൻ കുഴഞ്ഞുവീണു മരിച്ചു

     ഇടുക്കിയിലെ രാജമുടിയിൽ അനുജൻ സ്വന്തം ജ്യേഷ്ഠൻ്റെ വീട്ടിൽ കയറി 75 കിലോ കുരുമുളകു മോഷ്ടിച്ചു. മോഷണവിവരമറിഞ്ഞ് ജ്യേഷ്ഠൻ കുഴഞ്ഞുവീണു മരിച്ചു. വീട്ടുകാർ തീർഥാടനത്തിനു പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് കുരുമുളകു മോഷ്ടിച്ചത്. കേസിലെ പ്രതി അനിൽ കുമാറിനെ ഇന്നലെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാർ (57) സ്വന്തം ജ്യേഷ്ഠൻ രാജമുടി മണലേൽ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടത്തിയത്. വിവരം അറിഞ്ഞ ഉടൻ വിശ്വനാഥൻ കുഴഞ്ഞു വീണു മരിച്ചിരുന്നു. വിശ്വനാഥന്റെ ഇളയ സഹോദരനാണ് അറസ്റ്റിലായ അനിൽകുമാർ.

ഭാര്യ വിദേശത്തായ അനിൽ കുമാർ വിശ്വനാഥന്റെ അയൽപക്കത്ത് തന്നെയാണ് താമസവും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുൺ, അനീഷ്, മരുമക്കൾ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്കു ക്ഷേത്രദർശനത്തിനു പോയത്. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ തമിഴ്നാട് കേരള അതിർത്തി ചിന്നാറിലെത്തിയപ്പോൾ രാത്രി വീട്ടിൽ മോഷണം നടന്ന വിവരം ബന്ധുക്കൾ വിശ്വനാഥനെ വിളിച്ചറിയിച്ചു.

ഇതു കേട്ട വിശ്വനാഥൻ കാറിൽത്തന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വീടിനു പിറകുവശത്തെ കതകു കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോഗ്രാം കുരുമുളകു മോഷ്ടിച്ചു. മോഷണം നടത്തിയ കുരുമുളക് ഇയാൾ തോപ്രാംകുടിയിലെ കടയിൽ വിൽക്കുകയും ചെയ്തു. മോഷണമുതൽ പൊലീസ് കണ്ടെടുത്തു. വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കും മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കത്തെ തുടർന്നായിരുന്നു മോഷണമെന്ന് അനിൽ കുമാർ പൊലീസിനു മൊഴി നൽകി.

Back to top button
error: