NEWSPravasi

സ്പോണ്‍സറുടെ ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തു; കുവൈറ്റില്‍ ഫിലിപ്പിനോ വീട്ടുജോലിക്കാരി അറസ്റ്റില്‍

കുവൈറ്റ് സിറ്റി: സ്‌പോണ്‍സറിനും കുടുംബത്തിനുമായി ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തതിന് വീട്ടുജോലിക്കാരിയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റിലെ ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം.

വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ മനപ്പൂര്‍വം മാലിന്യം ചേര്‍ക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സഹിതം കുവൈറ്റ് പൗരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ജോലിക്കാരി കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരി തയ്യാറാക്കിയ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം വന്നത് താനും ഭാര്യയും ശ്രദ്ധിച്ചിരുന്നതായി പരാതിക്കാരനായ കുവൈറ്റ് പൗരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഫിലിപ്പിനോ യുവതി ഭക്ഷണത്തില്‍ മാലിന്യം ചേര്‍ക്കുന്നതാണ് രുചിമാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്പോണ്‍സര്‍ അടുക്കളയില്‍ ഒരു ക്യാമറ സ്ഥാപിക്കുകയായിരുന്നു. അതില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് കുടുംബത്തെ ഞെട്ടിച്ച സംഭവം ബോധ്യമായത്.

Signature-ad

തുടര്‍ന്ന് വീഡിയോ ക്ലിപ്പ് സഹിതം യുവാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ യുവതിയെ രണ്ട് ദിവസത്തിനകം നാടുകടത്താന്‍ ഉത്തരവിട്ടതായി കുവൈറ്റിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറാണ് യുവതിയെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരിയെ ഉടന്‍ തന്നെ ഫിലിപ്പീന്‍സിലേക്ക് തിരിച്ചയക്കുമെന്നും പോലീസ് അറിയിച്ചു.

കുവൈറ്റില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കുവൈറ്റിലെ ഒരു കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്ന ഇന്ത്യന്‍ വേലക്കാരിയില്‍ നിന്നാണ് സമാനമായ ദുരനുഭവം ഉണ്ടായത്. ഇവര്‍ ഭക്ഷണത്തില്‍ ദ്രാവക മാലിന്യം കലര്‍ത്തിയതിന് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിലും സ്പോണ്‍സറായ കുവൈറ്റ് പൗരനു വേണ്ടി ഉണ്ടാക്കിയ ഭക്ഷണത്തിലാണ് വേലക്കാരി മലിന ജലം കലര്‍ത്തിയത്. ഇവിടെയും ഭക്ഷണത്തിലെ രുചിവ്യത്യാസമാണ് അടുക്കളയില്‍ കാമറ സ്ഥാപിക്കാനും കുറ്റകൃത്യം കണ്ടെത്താനും യുവാവിനെ പ്രേരിപ്പിച്ചത്. തനിക്ക് ശരിയായ താമസസൗകര്യം നല്‍കാത്തതിനാല്‍ കുടുംബത്തോടുള്ള പ്രതികാരം എന്ന നിലയ്ക്കാണ് ഇത് ചെയ്തതെന്ന് വീട്ടുജോലിക്കാരി പോലീസ് മുമ്പാകെ മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ മാസം ഫിലിപ്പിനോ വീട്ടുവേലക്കാരിയെ സ്പോണ്‍സറുടെ വീട്ടിലെ കൗമാരക്കാരന്‍ ബലാല്‍സംഗം ചെയ്ത ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ കൊന്നുകത്തിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ സംഭവം എന്നത് ശ്രദ്ധേയമാണ്. കുവൈറ്റിലെ ഫിലിപ്പിനോകളുടെ തൊഴില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത് വരെ ഇവിടേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഫിലിപ്പീന്‍സ് ഭരണകൂടം.

 

Back to top button
error: