IndiaNEWS

‘പി.എം ആവാസ് യോജന’ ചതിച്ചാശാനേ! കിട്ടിയ പണവുമായി ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് കാമുകര്‍ക്കൊപ്പം നാടുവിട്ടത് നാലു യുവതികള്‍

ലഖ്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണം കൈപ്പറ്റിയ നാല് യുവതികള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിര്‍ബന്ധമുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്.

ഇത്തരത്തില്‍ പദ്ധതിപ്രകാരം ആദ്യ ഗഡുവായി അമ്പതിനായിരം രൂപ അക്കൗണ്ടില്‍ ലഭിച്ച നാല് സ്ത്രീകളാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. വീടു നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജന്‍സിയില്‍ (ഡിയുഡിഎ) നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഇതോടെ ഭര്‍ത്താക്കന്മാര്‍ ഓഫീസിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു.

പദ്ധതിപ്രകാരം കിട്ടിയ പണം ഭാര്യമാര്‍ കൊണ്ടുപോയെന്നും അടുത്ത ഗഡുക്കള്‍ അതേ അക്കൗണ്ടിലേക്ക് നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥരും കുഴങ്ങിയിരിക്കുകയാണ്. ആദ്യ ഗഡുവില്‍ നല്‍കിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് അവര്‍. ഭര്‍ത്താക്കന്മാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Back to top button
error: