CrimeNEWS

പ്രവാസിയുടെ ഭാര്യയുമായി സൗഹൃദം പുലർത്തിയ യുവാവിനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ, 3 പേർ അറസ്റ്റിൽ

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസിയുടെ ഭാര്യയുമായി സൗഹൃദമുള്ള യുവാവിനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ. വിദ്യാർഥിയായ യുവാവിനെ മർദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘം ഒടുവിൽ പൊലീസ് പിടിയിലായി. കോഴിക്കോട് മാത്തോട്ടം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ സംഘത്തിലെ മൂന്ന് പേരാണ് പിടിയി അറസ്റ്റിലായത്. പയ്യാനക്കൽ സ്വദേശി  ഷംസുദീൻ ടി.വി (31), ചക്കുംകടവ് ആനമാട് മുഹമ്മദ് റഫീക്ക് (34 ), പയ്യാനക്കൽ കീഴിൽപറമ്പ് കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷനു കാരണമായത്.

ആഴ്ചകളോളം സംഘം യുവാവിനെ നിരീക്ഷിച്ച് രീതികൾ മനസ്സിലാക്കി. തുടർന്ന് ജനുവരി 15 ന് ഇയാളെ പിന്തുടരുകയും വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിൻ്റെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ ക്വട്ടേഷൻ സംഘം ഓടി പോവുകയും ചെയതു. തുടർന്ന് യുവാവിൻ്റെ പരാതിയിൽ ഫറോക്ക് അസി.കമ്മിഷൻ എ.എം. സിദ്ദിഖിൻ്റെ നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി.

ഉത്തരേന്ത്യയിലാണ് ഇവർ ഒളിവിൽ കഴിയുന്നതെന്നു മനസിലായതോടെ അന്വേഷണ സംഘത്തിന്റെ ഉത്തരേന്ത്യൻ ബന്ധങ്ങളുപയോഗിച്ച് ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീർ എന്നി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പ്രതികൾ കർണാടക ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഉഡുപ്പിയിലേക്ക് നീങ്ങുകയും ചെയ്തു. സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിൻ്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് കോഴിക്കോട് എത്തിക്കുകയുമായിരുന്നു.

ജില്ല പോലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ. ഇ. ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായ ചോദ്യം ചെയ്തതിൽ നിന്നും ക്വട്ടേഷൻ നൽകിയവരെ കുറിച്ചും ഇതിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്.

Back to top button
error: