CrimeNEWS

സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ; ഏറ്റവും കൂടുതൽ കണ്ണൂരിൽ, കുറവ് കാസർകോഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ. 412 പേരുളള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാരുള്ളത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. സർക്കാർ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്ക് എക്സൈസ് മന്ത്രി എം.ബി.രാജേഷാണ് നിയമസഭയെ രേഖമൂലം അറിയിച്ചത്.

സംസ്ഥാനത്ത് മയക്കുമരുന്ന വരവും ഉപയോഗവും വർദ്ധിച്ചപ്പോഴാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കിയത്. പൊലീസും എക്സൈസും ലഹരിക്കടത്തിൽ പിടികൂടിയവരെയാണ് ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്ത് 2434 മയക്കുമരുന്ന ഇടപാടുകരുണ്ടെന്നാണ് കണക്ക്. 412 ഇടപാടുകാർ ഉള്ള കണ്ണൂർ ജില്ലയാണ് ഒന്നാമത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാർ ആണ് ഉള്ളത്. കാസർകോഡ് ജില്ലയിലാണ് മയക്ക്മരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്നു പേരാണ് കാസർഗോഡ് ഉള്ളത്.

ലഹരിക്കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ പത്ത് പേരിൽ നിന്നും ബോണ്ട് വാങ്ങിയെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ 6 കടകൾ ഈ സർക്കാരിന്റെ കാലത്ത് പൂട്ടിച്ചു എന്നും എം.ബി രാജേഷ് വ്യക്തമാക്കി. തിരുവനന്തപുരത്ത് 2 കടകളും തൃശൂരിലും കോഴിക്കോടും ഒരോ കടകളും കണ്ണൂരിൽ രണ്ട് കടകളും ആണ് പൂട്ടിച്ചത്. അതേ സമയം മറ്റ് ജില്ലകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന കടകൾ പൂട്ടിയതിനെ കുറിച്ചുള്ള കണക്ക് സഭ രേഖയിൽ വ്യക്തമാക്കുന്നില്ല.

Back to top button
error: