KeralaNEWS

വനാതിർത്തി ഗ്രാമങ്ങളിൽ ആനയും പന്നിയും, നാട്ടിൽ പട്ടി; ഇടുക്കിക്കാർക്ക് കിടക്കപ്പൊറുതിയില്ല, കാഞ്ചിയാറ്റിലും അയ്യപ്പൻ കോവിലിലും തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്കു പരുക്ക്

കട്ടപ്പന/ഉപ്പുതറ: ഒരിടവേളയ്ക്കു ശേഷം ഇടുക്കിയിൽ പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായി. വനാതിർത്തി മേഖലകളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി ആനയും പന്നിയും കാട്ടുപോത്തും വിലസുന്നതിനിടെയാണ് നാട്ടിലും ‘മൃഗ ശല്യം ‘ ! കാഞ്ചിയാറ്റിലും അയ്യപ്പൻ കോവിലിലും തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്കാണു പരുക്കേറ്റത്. കാഞ്ചിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ട് കോളജ് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെയാണ് പാലാക്കട ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായ കാഞ്ചിയാര്‍, ലബ്ബക്കട മേഖലകളിലും ഭീതി വിതച്ചു. ബൈക്കില്‍ എത്തിയ തൊവരയാര്‍ സ്വദേശി അജിത്തിന് നേരെയാണ് ആദ്യം തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അജിത്തിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു കൂടുതല്‍ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നായയെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച തൊവരയാര്‍ സ്വദേശിനി സില്‍ജ, വള്ളക്കടവ് സ്വദേശിനി ഷിനി എന്നിവര്‍ക്കും പരുക്കേറ്റു. വൈകിട്ട് വീട്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന കക്കാട്ടുകട സ്വദേശി ജോസിനെ (82) തെരുവുനായ ആക്രമിച്ചു. കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ സമയങ്ങളില്‍ പോലും പല പ്രാവശ്യം കുട്ടികള്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായതായും വിദ്യാര്‍ഥികള്‍ പറയുന്നു. ആക്രമണം നടത്തിയെന്ന് കരുതുന്ന രണ്ട് നായ്ക്കളെ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം പിടികൂടിയിട്ടുണ്ട്. മൃഗ ഡോക്ടമാരുടെ നിര്‍ദ്ദേശം അനുസരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കും.

അയ്യപ്പന്‍ കോവില്‍ പ്രദേശത്തും തെരുവുനായ ആക്രമണമുണ്ടായി. കിഴക്കേ മാട്ടുക്കട്ട ചേമ്പളം പുല്ലെഴുത്തില്‍ സദനാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഒരിടവേളക്ക് ശേഷമാണ് അയ്യപ്പന്‍ കോവിലില്‍ പേപ്പട്ടിയാക്രമണം ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന തെരുവ് നായ് പത്തിലധികം ആളുകളെ കടിക്കാന്‍ ശ്രമിച്ചു. ചിലര്‍ക്ക് കടിയേറ്റില്ലങ്കിലും നഖം കൊണ്ട് മുറിവ് പറ്റിയിട്ടുണ്ട്. സദനെ കടിച്ച തെരുവ് നായ ഇപ്പോഴും കറങ്ങി നടക്കുകയാണ്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ നായയെ ഇനിയും പിടികൂടാനായില്ല. സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: