മാനന്തവാടി: നാഗര്‍ഗോള ദേശീയ ഉദ്യാന പരിധിയിലൂടെ കടന്നു പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഇനി മുതൽ കർണാടക വനം വകുപ്പിന് ഫീസ് നൽകണം. ഈ പാതയിൽ പ്രവേശന ഫീസ് ഈടാക്കാന്‍ കര്‍ണാടക വനം വന്യജീവി വകുപ്പ് നിര്‍ദ്ദേശം നല്‍കി. ചെറു വാഹനങ്ങള്‍ക്ക് 20 രൂപയും, ലോറി, ബസ്സ് എന്നിവയ്ക്ക് 50 രൂപയുമാണ് പ്രവേശന ഫീായി ഈടാക്കാന്‍ കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗര്‍ഹോള ദേശീയ ഉദ്യാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഫീസ് ഇന്നലെ മുതല്‍ ഈടാക്കി തുടങ്ങി. ജനുവരി 30 നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് പ്രകാരം കേരളത്തില്‍നിന്നും നാഗര്‍ഹോള വനമേഖല വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ബാവലിയിലും, മറ്റു പ്രവേശന ചെക്ക് പോസ്റ്റുകളായ നാണച്ചി, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരന ഹോസെ ഹള്ളി, അനചൗക്കൂര്‍ ചെക്‌പോസ്റ്റുകളിലും എത്തുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നും ഇന്നലെ മുതല്‍ പ്രവേശന ഫീസ് ഈടാക്കി തുടങ്ങി. കുടക് മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്ക് പോസ്റ്റിലും, വയനാട് മൈസൂര്‍ അതിര്‍ത്തിയായ ബാവലി ചെക്ക് പോസ്റ്റിലും മൈസൂര്‍ യാത്രക്കാരില്‍ നിന്നും ഇന്നലെ മുതല്‍ പ്രവേശന ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. ഫീസ് ഈടാക്കുന്നത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അന്തർസംസ്ഥാന പാതയിൽ ഏകപക്ഷീയമായി ഫീസ് ഈടാക്കാൻ തീരുമാനിച്ചതിനെതിരേ കേരള അതിർത്തിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.