യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ, സംശയം തോന്നി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു, പിന്നാലെ തെളിഞ്ഞത് കൊലപാതകം!! സഹോദരി ഭർത്താവ് കഴുത്തിൽ തോർത്തുമുറുക്കി കൊലപ്പെടുത്തി, അറസ്റ്റ്

ഇടുക്കി: കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ. ഇടുക്കി ആനയിറങ്കൽ ശങ്കരപാണ്ഡ്യൻമേട് ജഗൻമോഹന്റെ ഭാര്യ ശാന്തി (36)-നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ടനിലയിൽ കണ്ടെത്തിയത്. പിന്നാലെ പോലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി.
സംഭവത്തിൽ ജഗൻമോഹന്റെ സഹോദരീ ഭർത്താവ് ആനയിറങ്കൽ എസ്റ്റേറ്റ് ലെയ്നിൽ താമസിക്കുന്ന രാമകൃഷ്ണ (50)-നെ ശാന്തൻപാറ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
തിങ്കളാഴ്ച ശാന്തിയുടെ ഭർത്താവ് ഇല്ലാത്ത സമയം പ്രതി വീട്ടിൽ ആണി ചോദിച്ച് എത്തി. ഇക്കാര്യം ശാന്തി ജഗൻമോഹനെ ഫോണിൽ അറിയിച്ചു. താൻ വന്നശേഷം ആണി കൊടുക്കാമെന്ന് അറിയിച്ചു. പിന്നാലെ ജഗൻമോഹൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശാന്തി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വാഭാവിക മരണമായി കരുതു. എന്നാൽ, സംശയം തോന്നിയ ശാന്തൻപാറ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടതോടെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ രാമകൃഷ്ണൻ കുറ്റം സമ്മതിച്ചു. കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞു.
ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു, മൂന്നാർ ഡിവൈ.എസ്.പി. ചന്ദ്രകുമാർ എന്നിവരുടെ നിർദേശപ്രകാരം ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ എസ്. ആണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്.ഐ. ഹാഷിം കെ.എച്ച്., ഗ്രേഡ് എസ്.ഐ. സാബു കെ.ടി., സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ വി., അശോകൻ വി., ജിജിമോൾ പി. ജോർജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.






