IndiaNEWS

ഗോരഖ്നാഥ് ക്ഷേത്രം ആക്രമണം: പ്രതിക്ക് വധശിക്ഷ വിധിച്ച് എൻ.ഐ.എ. കോടതി 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. പ്രതി അഹമ്മദ് മുര്‍താസ അബ്ബാസിക്കാണ് പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പ്രതി അഹമ്മദ് മുര്‍താസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി കെമിക്കല്‍ എഞ്ചിനീയറാണ്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ക്ഷേത്ര സുരക്ഷയ്ക്ക് നിയോ​ഗിക്കപ്പെട്ട രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. 60 ദിവസം നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്. സ്പെഷ്യല്‍ ജഡ്ജി വിവേകാനന്ദ ശരണ്‍ ത്രിപാഠിയാണ് വധശിക്ഷ വിധിച്ചത്.

2022 ഏപ്രില്‍ 3ന് വൈകുന്നേരമാണ് ഐഐടി ബിരുദധാരിയായ അഹമ്മദ് മുര്‍താസ അബ്ബാസി വെട്ടുകത്തിയുമായി ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ആക്രമണത്തിനെത്തിയത്. ഇയാള്‍ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ആക്രമണം നടത്തുന്ന അന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനിരുന്നതാണെന്നും പറയപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ വെട്ടി. ഒരു വിധം കീഴ്പ്പെടുത്തിയതിന് ശേഷം അഹമ്മദ് അബ്ബാസിയില്‍ നിന്നും അരിവാളും കത്തിയും കണ്ടെടുത്തു. ആക്രമണത്തിന് ശേഷം, തന്‍റെ മകന് ബുദ്ധി സ്ഥിരതയില്ലെന്ന് അഹമ്മദ് അബ്ബാസിയുടെ പിതാവ് മുനിര്‍ അബ്ബാസി പറഞ്ഞിരുന്നു.

എന്‍ഐഎയും ഉത്തര്‍പ്രദേശിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി ഒമ്പത് മാസത്തോളമാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അഹമ്മദ് അബ്ബാസിക്ക് ഐഎസുമായി ബന്ധമുള്ളതായി തെളിഞ്ഞു. ഐഎസിന് വേണ്ടി യുദ്ധം ചെയ്യുമെന്ന് അബ്ബാസി പ്രതിജ്ഞ എടുത്തതായും ഐഎസ് അനുഭാവികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും അന്യേഷണത്തിൽ കണ്ടെത്തി. രാജ്യദ്രോഹകുറ്റമായതിനാൽ യുഎപിഎയും ചുമത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്.

Back to top button
error: