CrimeNEWS

രാമമംഗലത്ത് വഴിത്തര്‍ക്കത്തിനിടെ അടിയേറ്റ് വീണ വയോധികന്‍ മരിച്ചു; അയല്‍വാസിയായ വീട്ടമ്മ കസ്റ്റഡിയില്‍

എറണാകുളം: നടപ്പുവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അടിയേറ്റ് വീണയാള്‍ മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എന്‍.ജെ. മര്‍ക്കോസ് (80) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിഴുമുറിയില്‍ വീടിനടുത്താണ് സംഭവം. മര്‍ക്കോസിന്റെ മകന്‍ സാബുവിന്റെ പരാതിയില്‍ അയല്‍വാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിലെടുത്തു. പരിശോധനയ്ക്കായി പിറവം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ അവിടെ അഡ്മിറ്റാക്കി.

കിഴുമുറി നിര്‍മലഗിരി പള്ളിയിലേക്ക് എളുപ്പം എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പള്ളി പരിസരത്തേക്കെത്താന്‍ ടാര്‍ റോഡുണ്ടായതോടെ പഴയ നടപ്പുവഴി ഉപയോഗിക്കാതെയായി. നടുവിലേടത്തു വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലര്‍ തെളിക്കാന്‍ ശ്രമിച്ചത് മര്‍ക്കോസ് ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അയല്‍വാസിയായ വീട്ടമ്മയുടെ കൈയിലിരുന്ന തൂമ്പ മര്‍ക്കോസ് പിടിച്ചുവാങ്ങിയെന്നും അതുമായി തിരിഞ്ഞുനടക്കുമ്പോള്‍ പിന്നില്‍ നിന്നുള്ള അടിയേറ്റ് വീണെന്നുമാണ് പറയുന്നത്. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Signature-ad

രാമമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതിയംഗമാണ് മര്‍ക്കോസ്. ഭാര്യ: രാമമംഗലം തൊണ്ണാങ്കുഴിയില്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: ആലീസ്, സാബു (വൈറ്റില മൊബിലിറ്റി ഹബ്), ബീന. മരുമക്കള്‍: ആനി, ഒ.എം. യാക്കോബ്, പരേതനായ പി.എം. ചാക്കോ. രാമമംഗലം ക്‌നാനായ വലിയ പള്ളി വികാരിയായിരുന്ന നടുവിലേടത്ത് ജേക്കബ് കോറെപ്പിസ്‌കോപ്പയുടെ ജ്യേഷ്ഠ സഹോദരനാണ് മര്‍ക്കോസ്. സംസ്‌കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: