CrimeNEWS

വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ഉപദ്രവിച്ച് കവര്‍ച്ച: ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയില്‍

പത്തനംതിട്ട: അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കഴുത്തിലെ മാല കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കന്യാകുമാരി പൊട്ടല്‍കുഴി കല്‍ക്കുളം 18/50 നമ്പര്‍ വീട്ടില്‍ പ്രദീപന്‍ ചിദംബര(30)മാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 21 ന് വൈകിട്ട് നാലിന് അയിരൂര്‍ പേരൂര്‍ച്ചാല്‍ രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മോഹന്‍ദാസിന്റെ ഭാര്യ കെ.പി രമണിയമ്മയെയാണ് മോഷ്ടാവ് ആക്രമിച്ചശേഷം മാല കവര്‍ന്നത്.

കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പിടികൂടിയിരുന്നു. മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി അത് റബര്‍ തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടന്ന ഇയാള്‍ വീട്ടമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കട്ടിലില്‍നിന്നും വലിച്ച് താഴെയിട്ട് പുറത്തു ഇടിക്കുകയും മാല പൊട്ടിച്ചെടുത്ത ശേഷം മുഖത്ത് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനിലെത്തിയ രമണിയമ്മ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാം പ്രതിയെ വീടിനുസമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയെ പറ്റി ചോദിച്ചപ്പോള്‍ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയ ഇയാള്‍, സംഭവശേഷം പ്രദീപന്‍ ഓടിരക്ഷപ്പെട്ടതായും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും മറ്റും വെളിപ്പെടുത്തിയിരുന്നു.

Signature-ad

കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന ഇയാളെ അന്ന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, അടുത്ത ബന്ധുക്കളുടെ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച് സൈബര്‍ സെല്‍ മുഖേന അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍, നിലവില്‍ പ്രതി ഉപയോഗിക്കുന്ന നമ്പര്‍ കണ്ടെത്തി. ഈ നമ്പരിലെ വിളി സംബന്ധിച്ച രേഖകള്‍ പരിശോധിച്ച അന്വേഷണസംഘത്തിന് ഇയാള്‍ തമിഴ്‌നാട്ടിലും വയനാട്, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലും മാറിമാറി സഞ്ചരിക്കുന്നതായി വ്യക്തമായി. വേഷം മാറിയായിരുന്നു യാത്ര. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി അന്വേഷണം പുരോഗമിക്കവേ, കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ ക്ഷേത്രത്തിനു സമീപം ലൊക്കേഷന്‍ കാണിക്കുകയും, ഉടനടി പോലീസ് സംഘം അവിടെയെത്തി നിരീക്ഷണത്തിനൊടുവില്‍ വിദഗ്ദ്ധമായി കുടുക്കുകയുമായിരുന്നു.

27 ന് രാത്രി 9.30 ന് തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന വീടിനുമുന്നില്‍ കണ്ടെത്തിയ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞ് പിടികൂടുകയാണുണ്ടായത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍ദേശിച്ചപ്രകാരമായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇയാളുടെ വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: