IndiaNEWS

അദാനി ഗ്രൂപ്പ് കമ്പനികളില്‍ സാമ്പത്തിക ക്രമക്കേട്: സെബിയും റിസര്‍വ് ബാങ്കും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്. സാമ്പത്തിക ക്രമക്കേടു നടന്നെന്ന റിപ്പോര്‍ട്ടില്‍ സെബിയും റിസര്‍വ് ബാങ്കും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തു സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ഇവയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

അദാനി ഗ്രൂപ്പും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അടുത്ത ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ജയറാം രമേശ് പറഞ്ഞു. കാര്യങ്ങള്‍ മറച്ചുവയ്ക്കാനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും മോദി സര്‍ക്കാരിനു ശ്രമിക്കാനായേക്കും. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക വിപണിയും ബിസിനസ് രംഗവും ആഗോളവത്കരിക്കപ്പെട്ട ഈ കാലത്ത്, ഹിന്‍ഡിന്‍ബര്‍ഗിനെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഗൗനിക്കാതെ തള്ളിക്കളയാനാവില്ല. സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ്, 1991 മുതല്‍ നടന്ന എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളുമെന്ന് ജയറാം രമേശ് പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്ക് തുലാവസരം ഉറപ്പുവരുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി സര്‍ക്കാര്‍, ഇഷ്ടക്കാരായ ബിസിനസ് ഗ്രൂപ്പിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണോ? ഇത് കൊടുക്കല്‍ വാങ്ങലാണോയെന്നും ജയറാം രമേശ് ചോദിച്ചു.

Signature-ad

അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച വന്‍ ഇടിവു നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്. ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും നിക്ഷേപകരെ സ്വാധീനിച്ചില്ലെന്നാണ് ഇന്നത്തെ വ്യാപാരം സൂചിപ്പിക്കുന്നത്.

Back to top button
error: