Movie

മമ്മൂട്ടിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത അടൂരിന്റെ ‘വിധേയന്’ 29 വയസ്സ്

സിനിമ ഓർമ്മ

മമ്മൂട്ടിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ‘വിധേയന്’ 29 വയസ്സ്. 1994 ജനുവരി 27നായിരുന്നു അടൂരിന്റെ ‘വിധേയൻ’ റിലീസ് ചെയ്‌തത്. സക്കറിയയുടെ ‘ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും’ എന്ന ചെറു നോവലാണ് അടൂർ സിനിമയാക്കിയത്. ജനറൽ പിക്‌ചേഴ്‌സ് രവി നിർമ്മാണം. മികച്ച ചിത്രം, സംവിധായകൻ, നടൻ (മമ്മൂട്ടി) എന്നീ സംസ്ഥാന അവാർഡുകൾ ചിത്രം നേടി.

യജമാനൻ-ഭൃത്യൻ ബന്ധം ഇതുപോലെ സൂക്ഷ്‌മ നിരീക്ഷണം നടത്തിയ മലയാള സിനിമ വേറെ ഉണ്ടാവില്ല.
ഭൃത്യന്റെ ഭാര്യയെ യജമാനൻ ഉപയോഗിക്കുന്നതിന് മൂകസാക്ഷിയാവാനേ പാവം ഭൃത്യന് കഴിയുന്നുള്ളൂ. ആ ഒരൊറ്റക്കാര്യം കൊണ്ട് തന്നെ യജമാനന്റെ ഇരകൾ മൂന്ന് പേരാണ്- ഭൃത്യനും, അയാളുടെ ഭാര്യയും, പിന്നെ യജമാനന്റെ ഭാര്യയും. യജമാനൻ സ്വന്തം ഭാര്യയെ കൊല്ലുന്നു. അത് അയാളെ ‘നിയന്ത്രിക്കാൻ’ ശ്രമിച്ചു എന്ന കാരണത്താലാണ്. അങ്ങനെ സ്വേച്ഛാധിപത്യം ഉറഞ്ഞു വാഴുന്ന കാലത്ത് ഭൃത്യന്മാർ രക്ഷപ്പെടുമോ…? ഉവ്വെന്ന് ചിത്രം പറയുന്നു.

മധ്യതിരുവിതാംകൂറിൽ നിന്നും കർണ്ണാടകയിലേയ്ക്ക് കുടിയേറിയ കർഷകരിൽ എത്ര പേർ മണ്ണിൽ ഭാഗ്യം വിളയിച്ചു, എത്ര പേർ സർവം നഷ്ടപ്പെട്ടവരായി, എത്ര പേർ എന്തൊക്കെ, എങ്ങനെയൊക്കെ സഹിച്ചു…? അത്തരമൊരു അവസ്ഥയുടെ കഥാവൽക്കരണമാണ് വിധേയൻ.
കഥയിൽ ഉദ്ദേശിക്കാത്തത് സിനിമയിൽ കണ്ടെന്ന് സക്കറിയ പരിഭവം പറഞ്ഞിരുന്നു. ചലച്ചിത്രം സംവിധായകന്റെ ആവിഷ്‌ക്കാരമാണെന്നായിരുന്നു അടൂരിന്റെ പക്ഷം.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: