KeralaNEWS

കുളിക്കാൻ പോകുമ്പോൾ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗുരുതരമായി പരുക്കേറ്റ ഗർഭിണി മരിച്ചു

കട്ടപ്പന: കുളിക്കാൻ പോകുമ്പോൾ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗുരുതരമായി പരുക്കേറ്റ ഗർഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയിൽ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ജനുവരി ആറിനാണ് സംഭവം. ആറ്റിൽ കുളിക്കാൻ പോകുന്ന വഴിയിൽ ആനയെ കണ്ട് ഭയന്നോടുംവഴി വീണു പരുക്കേൽക്കുകയായിരുന്നു.
ഏറെ ​നേരമായിട്ടും കാണാത്തതിനെത്തുടർന്ന് നടത്തിയ അ‌ന്വേഷണത്തിലാണ് രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ വീണു കിടക്കുന്ന നിലയിൽ അംബികയെ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയിൽ 13ഓളം കാട്ടാനകൾ ഉണ്ടായിരുന്നതായും ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാർ അധികൃതരെ അറിയിച്ചു. വീഴ്ചയെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ആരോ​ഗ്യനില വഷളായതിനെ തുടർന്നാണ് മരണം.
റോഡ് തകർന്നത് കാരണം ആംബുലൻസ് എത്തിക്കാൻ കഴിയാത്തതിനാൽ പരുക്കേറ്റ അംബികയെ സ്‌ട്രെച്ചറിൽ ചുമന്ന് ജീപ്പിൽ എത്തിക്കുകയും തുടർന്ന് ആംബുലൻസിൽ രാത്രി മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അപ്പോഴേക്കും 12 മണിക്കൂർ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണു മരിച്ചത്. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Back to top button
error: