IndiaNEWS

വിവാഹസമയത്ത് വധുവിന് 18 വയസ് തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവല്ലെന്നു കർണാടക ​ഹൈക്കോടതി

ബംഗളുരു: വിവാഹസമയത്ത് വധുവിന് 18 വയസ് തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം ആ വിവാഹം അസാധുവല്ലെന്നു കർണാടക ​ഹൈക്കോടതി. ഇതുസംബന്ധിച്ച കുടുംബക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ് വിവാഹം അസാധുവാണെന്നു കുടുംബക്കോടതി വിധിച്ചത്. എന്നാൽ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂർത്തിയായിരിക്കണമെന്ന് ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡികയിൽ നിർദേശിക്കുന്നുണ്ട്. എന്നാൽ പതിനൊന്നാം വകുപ്പിൽ അസാധു വിവാഹങ്ങളുടെ പരിധിയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കുടുംബ കോടതി ഇതു വിലയിരുത്തിയതിൽ പിഴവു പറ്റിയതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുടംബ കോടതി വിധിക്കെതിരെ ചെന്നപട്‌ന താലൂക്കിലെ ഷീല നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2012ൽ ഷീലയുടെയും മഞ്ജുനാഥിന്റെയും വിവാഹം നടന്നു. എന്നാൽ വിവാഹ ദിവസം ഷീലയ്ക്ക് പതിനെട്ടു വയസ്സു പൂർത്തിയായില്ലെന്നു മനസ്സിലായപ്പോൾ മഞ്ജുനാഥ് വിവാഹം അസാധുവാക്കാൻ കുടുംബ കോടതിയെ സമീപിച്ചു. 1995 സെപ്റ്റംബർ ആറിനു ജനിച്ച ഷീലയ്ക്ക് വിവാഹ ദിവസം പതിനാറു വർഷവും പതിനൊന്നു മാസവും എട്ടു ദിവസവുമാണ് പ്രായമെന്ന് കുടുംബ കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹം അസാധുവാണെന്നു കുടുബക്കോടതി വിധിക്കുകയായിരുന്നു.

Back to top button
error: