CrimeKeralaNEWS

മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നെന്ന് സുഹൃത്തിന്റെ നിർണായക മൊഴി

തിരുവനന്തപുരം: മരണത്തിന് ഒരാഴ്ച മുമ്പ് യുവ സംവിധായിക നയന സൂര്യയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. നയനയുടെ ദുരൂഹ മരണം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഈ മൊഴി നിർണായകമാകും.

മരണത്തിന് ഒരാഴ്ച മുമ്പ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിലാണ് നയന മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയതെന്ന് സുഹൃത്ത് മൊഴിയില്‍ വ്യക്തമാക്കി. നയന താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചയാളുടെ പേരും വെളിപ്പെടുത്തിയിരുന്നു.

ഗുരുവായ ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന് പിന്നാലെ കെഎസ്എഫ്ഡിസിയിലെ തന്റെ ജോലി നഷ്ടപ്പെടുത്തി. ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയന പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. മരണത്തിന് ഏതാനും ദിവസം മുമ്പായിരുന്നു അത്. ഒരു സ്ത്രിയും പുരുഷനുമായിരുന്നു അതെന്നും നയന പറഞ്ഞെന്ന് സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. നയനയുടെ വീടിന് സമീപം താമസിച്ചിരുന്ന സുഹൃത്താണ് നിര്‍ണായക മൊഴി നല്‍കിയത്. കോടതിക്ക് മുന്നില്‍ മാത്രമേ മൊഴി നല്‍കൂ എന്നായിരുന്നു സുഹൃത്ത് ആദ്യം നിലപാടെടുത്തിരുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി വിവരം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് ്‌നുസരിച്ചാണ് കഴിഞ്ഞ ദിവസം സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ തയ്യാറായത്. പുതിയെ വെളിപ്പെടുത്തലോടെ നയനസൂര്യയുടെ മരണത്തില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.

Back to top button
error: