CrimeNEWS

കളവില്‍ ചതിവരുത്! വ്യാജ മദ്യം വില്‍ക്കാന്‍ ശ്രമിച്ച ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ഇടുക്കി: ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മദ്യം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ തിരുവനന്തപുരം കോലിയക്കോട് താരകം ഉല്ലാസ നഗറില്‍ ബിനു (50), ബന്ധുവായ പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു (40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു(53), മകന്‍ എബിന്‍ (22) എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് സംഘം പൂപ്പാറ തലക്കുളത്തിന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിന്നും 35 ലിറ്റര്‍ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. എംസി എന്ന മദ്യത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലുള്ള മദ്യം ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന വ്യാജേനയാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ഔട്ട്‌ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപക്ക് നല്‍കാമെന്ന് ബിനു പറഞ്ഞ വിവരം മറ്റ് ചില ജീവനക്കാര്‍ അറിഞ്ഞിരുന്നു. ഈ വിവരം അധികൃതര്‍ പോലീസിനെയും എക്സൈസ് വിഭാഗത്തിനെയും അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.

ബിനുവിന്റെ നീക്കങ്ങള്‍ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എബിന്‍ ഓടിച്ച ജീപ്പില്‍ നിന്നുമാണ് വ്യാജ മദ്യം കണ്ടെത്തിയത്. 7 മാസം മുന്‍പാണ് ബിനു പൂപ്പാറയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് സ്ഥലം മാറിയെത്തിയത്. എറണാകുളം ഭാഗത്ത് നിന്നാണ് ഇവര്‍ വ്യാജ മദ്യം കൊണ്ടു വന്നതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: