IndiaNEWS

ജെഎൻയു സംഘർഷം: ഒടുവിൽ മൂന്നര മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു, അധികൃതർ തങ്ങളെ കൊല്ലാൻ എറിഞ്ഞു നൽകി, ക്യാമ്പസിന് അകത്തു പോലും സുരക്ഷയില്ലെന്ന് വിദ്യാർത്ഥികൾ

ദില്ലി: വിവാദമായ ബിബിസി ഡോക്യുമെൻ്ററിയുടെ പ്രദർശനത്തെ ചൊല്ലി സംഘർഷം ഉണ്ടായ ദില്ലി ജെഎൻയു ക്യാംപസിൽ മൂന്നര മണിക്കൂറിനു ശേഷം വൈദ്യുതി പുനസ്ഥാപിച്ചു. ജെഎൻയു വിദ്യാർഥികളെ അധികൃതർ കൊല്ലാൻ എറിഞ്ഞു നൽകിയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിഷയത്തിൽ അധികൃതർ മറുപടി നൽകണം. കുറ്റക്കാർക്കെതിരെ നടപടി വേണം. ജെഎൻയു വിദ്യാർത്ഥികൾ ക്യാമ്പസിന് അകത്തു പോലും സുരക്ഷിതർ അല്ല. പൊലീസ് കാഴ്ചക്കാരായി നിന്നു എന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ജെഎൻയു ക്യാമ്പസിന് പുറത്ത് പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. പത്തിലധികം പൊലീസ് വാഹനങ്ങളാണ് ക്യാമ്പസിന് പുറത്തെത്തിയിട്ടുള്ളത്. സംഘർഷ സാഹചര്യത്തിൽ സർവകലാശാലയിൽ പൊലീസ് ഉണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന പൊലീസുകാരെ അവിടെ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെൻ്ററി കണ്ട വിദ്യാർത്ഥികൾക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നു. കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി.

പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെൻററിയുടെ ഇന്നലെ ജെഎൻയും ക്യാംപസിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. രാത്രി 9 മണിക്കാണ് ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഡോക്യുമെൻ്ററി പ്രദർശനത്തിനായി ഒത്തുകൂടിയ വിദ്യാർത്ഥികൾ സ്വന്തം മൊബൈൽ ഫോണുകളിലും ലാപ്പ് ടോപ്പുകളിലുമായി ഒന്നിച്ചിരുന്ന് ഡോക്യുമെൻ്ററി കാണാനാരംഭിച്ചു. ഇതിനിടെയാണ് വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് പരിക്കേറ്റ ഒരു വിദ്യാർത്ഥിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം ഒളിഞ്ഞു നിന്നു കല്ലെറിഞ്ഞവർ പിന്നീട് അടുത്തേക്ക് എത്തി കല്ലേറ് നടത്തിയെന്നും ഈ കുട്ടി പറയുന്നു. സംഭവത്തിൽ സർവ്വകലാശാല അധികൃതർക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

Back to top button
error: