CrimeNEWS

മറയൂരില്‍ വീണ്ടും ചന്ദനം കടത്ത്; 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍

മൂന്നാർ: 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍. മറയൂര്‍ മേഖലയില്‍ നിന്നും ചന്ദനം വെട്ടിയെടുത്ത് ചെറുകഷ്ണങ്ങളാക്കി കടത്താന്‍ ശ്രമിച്ചവരാണ് പിടിയിലായത്. വ്യാജ കര്‍ണാടക രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറിലാണ് ചന്ദനം കടത്താന്‍ ശ്രമിച്ചത്. 65 കിലോ ചന്ദനം കണ്ടെടുത്തു. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടി മുഹമ്മദ് സ്വാലിഹ് (22), ഈരാറ്റുപട്ട നടയ്ക്കല്‍ പടിപ്പുരക്കല്‍ വീട്ടില്‍ മന്‍സൂര്‍ (41), പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കറ വീട്ടില്‍ ഇര്‍ഷാദ് (28) എന്നിവരയാണ് മറയൂരിലെ വനപാലക സംഘം പട്രോളിങ്ങിനിടെ പിടികൂടിയത്.

ശനിയാഴ്ച്ച രാത്രി മറയൂര്‍ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് കര്‍ണ്ണാടക രെജിസ്‌ട്രേഷന്‍ മാരുതി സ്വിഫ്റ്റ് കാറില്‍ എത്തിയ മുഹമ്മദ് സ്വാലിഹിന്റെയും ഇര്‍ഷാദിനെയും പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടെന്ന് മനസിലാക്കിയത്. ഇയാള്‍ താമസിക്കുന്ന മുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ചന്ദനം കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് മൂന്നംഗ സംഘം മറയൂരിലെത്തിയത്.

മറയൂര്‍ ടൗണിനടത്തുള്ള സ്വകാര്യ ലോഡ്ജില്‍ ഒരു ദിവസം താമസിച്ച ശേഷം പിന്നീട് അവിടെ നിന്നും കരിമ്പിന്‍ തോട്ടത്തിന് സമീപത്തുള്ള ലോഡ്ജിലേക്ക് മാറുകയായിരുന്നു. മറയൂര്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ ചന്ദനം വാങ്ങിയത്. ഇവയില്‍ ഇരുപത്തി അഞ്ച് കിലോയോളം ചന്ദനം മോശം ചന്ദനമാണെന്നും ഇതിനാല്‍ മോശം ചന്ദനത്തിന്റെ തുക തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് തര്‍ക്കമാകുകയും ചെയ്തു. മറയൂര്‍ പെട്രോള്‍ പമ്പിനടത്തുവച്ച് തുകെ തിരികെ നല്‍കാം എന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിരികെ കൊടുക്കാനുള്ള ചന്ദനം മുറിയില്‍ സൂക്ഷിച്ച ശേഷം കടത്തികൊണ്ട് പോകാനുള്ള ചന്ദനവുമായി എത്തിയപ്പോഴാണ് വനപാലകര്‍ പിടികൂടിയത്. ഇവര്‍ക്ക് ചന്ദനം നല്‍കിയ വ്യക്തിയെ കൂറിച്ച് വനപാലകര്‍ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേ ഷണം ആരംഭിച്ചു. മറയൂര്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍ ശ്രീകുമാര്‍, എസ്.എഫ്.ഒ ഹാരിസണ്‍ ശശി, രാമകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിജു അഗസ്റ്റിന്‍, അഖില്‍, രാമകൃഷ്ണന്‍, സിജുലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: