IndiaNEWS

ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ധര്‍മപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഗോകുല്‍ ജല്ലിക്കെട്ട് കാണാനെത്തിയത്. തുറന്നുവിട്ടതോടെ പാഞ്ഞുവന്ന കാളകളില്‍ ഒന്ന് സമീപത്തുനിന്ന കുട്ടിയെ കുത്തുകയായിരുന്നു.

വയറ്റില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബാലനെ ഉടന്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ധര്‍മപുരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ഈ വര്‍ഷം തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെയാളാണ് ഗോകുല്‍. കഴിഞ്ഞയാഴ്ച മധുരയില്‍ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തില്‍ 26 വയസുകാരന്‍ മരിച്ചിരുന്നു. പാലമേട് സ്വദേശിയായ ഗോപാലന്‍ അരവിന്ദ്‌രാജ് ആണ് മരിച്ചത്. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മൂന്ന് റൗണ്ടുകളിലായി ഒമ്പത് കാളകളെ മെരുക്കിയ അരവിന്ദ് രാജിനെ ആക്രമണമേറ്റതിനു പിന്നാലെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഉടന്‍ അവിടെ നിന്ന് മധുരയിലെ സര്‍ക്കാര്‍ രാജാജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മത്സരത്തിനിടെ കാളയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അരവിന്ദിന്റെ അടിവയറ്റില്‍ കുത്തേല്‍ക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടില്‍ കാളയെ മെരുക്കുന്നതിനിടെ 75 പേര്‍ക്ക് പരുക്കേറ്റിരുന്നു. എല്ലാ വര്‍ഷവും മാട്ടുപൊങ്കല്‍ ദിനത്തില്‍ പാലമേട്ടില്‍ നടക്കുന്ന ജെല്ലിക്കെട്ട് കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

Back to top button
error: