CrimeIndiaNEWS

അച്ഛന്റെ പീഡനം ഭയന്ന് അമ്മ മകളെ വീട്ടിൽ പൂട്ടിയിട്ടു, താക്കോൽ സൂക്ഷിക്കാൻ നൽകിയ അയൽവാസി പതിനേഴുകാരിയെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കി

മുംബൈ: അച്ഛന്റെ പീഡനം ഭയന്ന് അമ്മ മകളെ വീട്ടിൽ പൂട്ടിയിട്ടു. താക്കോൽ സൂക്ഷിക്കാൻ നൽകിയ അയൽവാസി പതിനേഴുകാരിയെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കി. ഒടുവിൽ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയുടെ അമ്മ അയല്‍വാസിയുടെ കൈയില്‍ താക്കോല്‍ നല്‍കുകയായിരുന്നു പതിവ്. ഇയാളാണ് പെണ്‍കുട്ടിയെ പതിവായി ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് വിവരം.

മൂന്ന് മാസം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഇതേതുടര്‍ന്നാണ് അമ്മ മകളെ വീട്ടില്‍ പൂട്ടിയിട്ട് ജോലിക്ക് പോകാന്‍ തുടങ്ങിയത്. പ്രദേശത്തെ ഒരു മദ്രസയില്‍ പാചകക്കാരിയാണ് അമ്മ. വൈകീട്ട് മറ്റ് സ്ഥലങ്ങളിലു ഇവര്‍ ജോലിക്ക് പോകും. മകളെ വീട്ടില്‍ പൂട്ടിയിടുമ്പോഴെല്ലാം താക്കോല്‍ അയല്‍വാസിയായ തയ്യല്‍ക്കാരന്റെ കൈയില്‍ നല്‍കുകയാണ് ചെയ്യാറെന്ന് പൊലീസ് പറഞ്ഞു. സാഹചര്യം ചൂഷണം ചെയ്ത് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഡിസംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം അമ്മ വീട് പൂട്ടി താക്കോല്‍ ഇയാളെ ഏല്‍പ്പിച്ച് ജോലിക്ക് പോകുമ്പോഴെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പതിവായി ബലാത്സംഗത്തിനിരയാക്കി. ഭയം കാരണം പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. വ്യാഴാഴ്ച അയല്‍വാസി പെണ്‍കുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ഒരു പരിചയക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

തയ്യല്‍ക്കാരന്റെ പ്രവര്‍ത്തിക്കെതിരെ യുവതി രംഗത്തെത്തി. തുടർന്ന് പെണ്‍കുട്ടി ദുരനുഭവം ഇവരോട് പറയുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Back to top button
error: