KeralaNEWS

പാലായിലും വനിത അധ്യക്ഷ;. കോട്ടയത്തെ നഗരസഭകളിൽ സമ്പൂർണ സ്ത്രീ ആധിപത്യം! 

കോട്ടയം: കോട്ടയം ജില്ലയുടെ ഭരണം വളയിട്ട കൈകളിൽ ഭദ്രം. പാലാ നഗരസഭയിലും അധ്യക്ഷ വനിതയായതോടെ കോട്ടയം ജില്ലയിലെ ആറു നഗരസഭകളിലും സമ്പൂർണ്ണ വനിത ആധിപത്യം. കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിൽ വനിതാ ചെയർപേഴ്സൺമാരാണ് ഭരണം നിയന്ത്രിക്കുന്നത്. ഇടതുപക്ഷ സ്വാതന്ത്ര ജോസിൻ ബിനോയെ പാലാ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുത്തതോടെയാണ് ജില്ലയിലെ 6 നഗരസഭകളുടെയും നിയന്ത്രണം പൂർണമായും വനിതകൾക്ക് കൈവന്നത്.

ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയതോടെയാണ് ഇവിടെ വനിതാ സാരഥ്യം കൈവന്നത്. കോട്ടയത്ത് 6 നഗരസഭ ചെയർപേഴ്സൺമാർ മാത്രമല്ല ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതകളാണ്.

കോട്ടയം നഗരസഭയിൽ യുഡിഎഫ് സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനാണ് ചെയർപേഴ്സൺ. ചങ്ങനാശേരിയിൽ യുഡിഎഫ് സ്വതന്ത്ര സന്ധ്യ മനോജും, ഏറ്റുമാനൂരിൽ കോൺഗ്രസിലെ ലൗലി ജോർജും ഭരണം നിയന്ത്രിക്കുന്നു. വൈക്കത്ത് യു ഡി എഫിലെ രാധിക ശ്യാമാണ് ചെയർപേഴ്സൺ. ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുൽ ഖാദറും ഭരണസാരഥ്യം വഹിക്കുന്നു.

ഡോ. പി കെ ജയശ്രീയാണ് കോട്ടയം ജില്ലാ കലക്ടർ. കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ ഭരണവും വനിതാ സംവരണമാണ്. നിലവിലെ പ്രസിഡൻ്റ് നിർമ്മല ജിമ്മി രാജിവച്ച് ഒഴിഞ്ഞു എങ്കിലും ഇനിയും വനിതയാവും അടുത്ത 3 വർഷം കൂടി അധികാരത്തിലിരിക്കുക.

Back to top button
error: