CrimeNEWS

‘യുവതി’യായി ഫെയ്‌സ്ബുക്കില്‍; യവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി 12 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

കോട്ടയം: ഓണ്‍ലൈന്‍ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവന്‍ എസ്.വിഷ്ണുവിനെ (25) സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കടുത്തുരുത്തി സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം യുവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി.

യുവാവിന്റെ നഗ്‌ന ഫോട്ടോകള്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 2018 മുതല്‍ പണം തട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിനു പരാതി നല്‍കി.

സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെയ്‌സ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി., യുവാവാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. പണം നല്‍കാന്‍ താമസിച്ചതോടെ 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി.

20 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് സൈബര്‍ പോലീസ് യുവാവിനെ തിരുവനന്തപുരം കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. യുവതികളുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് അവരുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തില്‍ ഒട്ടേറെയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും.

Back to top button
error: