നരബലി മുതൽ പ്രണയപ്പകയുടെ അരുംകൊലകൾ വരെ, കേരള മനസ്സാക്ഷിയിൽ ചോരപ്പുഴകൾ പടർത്തിയ 2022 ൻ്റെ ഫ്‌ളാഷ് ബാക്ക്
മനസ്സാക്ഷിയെ നടുക്കുന്ന ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്കാണ് 2022 ൽ കേരളം സാക്ഷ്യം വഹിച്ചത്. പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന വാര്‍ത്ത കേട്ട് മലയാളികള്‍ നടുങ്ങി. പാറശ്ശാലയില്‍ ഷാരോണ്‍ എന്ന കോളജ് വിദ്യാര്‍ഥിയെ കഷായത്തില്‍ വിഷം ചേർത്ത് നല്‍കി കൊന്നത് കാമുകി ഗ്രീഷ്മയായിരുന്നു. ഒന്നര വര്‍ഷത്തോളം രഹസ്യമാക്കിവെച്ച ഷാബാ ഷരീഫ് എന്ന നാട്ടുവൈദ്യനെ നിലമ്പൂരിൽ കൊലപ്പെടുത്തിയ വാർത്ത പുറം ലോകമറിഞ്ഞതും ഈ വര്‍ഷം തന്നെ. പ്രണയപ്പകയുടെ പേരിൽ അരുംകൊലകള്‍ ഈ വർഷവും ആവര്‍ത്തിച്ചു.
ആയുസിന്റെ പുസ്തകത്തിലെ ഒരദ്ധ്യായം കൂടി കൊഴിഞ്ഞു വീണു. 2022 സമ്മാനിച്ച നോവുകൾ നിരവധിയാണ്. സാംസ്കാരിക കേരളം ലജ്ജിച്ചു ശിരസു കുനിച്ച നരബലി മുതൽ പ്രണയപ്പകയുടെ അരുംകൊലകൾ വരെ എത്ര ജീവനുകളാണ് പൊലിഞ്ഞു പോയത് .
കേരളം അപമാനം കൊണ്ടു ശിരസ്സു കുനിച്ച ആ വാര്‍ത്ത പുറത്തുവന്നത് 2022 ഒക്ടോബര്‍ 11 നാണ്. പത്തനംതിട്ടയിലെ ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു എന്ന പോലീസ് വെളിപ്പെടുത്തലിനൊപ്പം സംഭവം നരബലിയാണെന്ന വിവരം കൂടി പുറത്തുവന്നതോടെ അക്ഷരാര്‍ഥത്തില്‍ കേരളം നടുങ്ങി.
തമിഴ്‌നാട് സ്വദേശിയും എറണാകുളത്ത് ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഒരു പൈശാചിക കൊലയുടെ ചുരുളഴിച്ചത്. പെരുമ്പാവൂരിലെ മുഹമ്മദ് ഷാഫിയാണ് പത്മത്തെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി. ഇലന്തൂരിലെ നാട്ടുവൈദ്യർ ഭഗവല്‍സിങ്ങിന്റെ വീട്ടിലേയ്ക്കാണ് പത്മത്തെ എത്തിച്ചത്.
ലോട്ടറി വില്പനക്കാരിയായ പത്മം, കാലടിയില്‍ താമസക്കാരിയായ റോസ്ലിന്‍ എന്നിവരെയാണ് ഇലന്തൂരില്‍ നരബലിക്കിരയാക്കിയത്. നാട്ടുവൈദ്യനായ ഭഗവല്‍സിങ്ങിന്റെയും ഭാര്യ ലൈലയുടെയും സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബത്തിലെ ഐശ്വര്യത്തിനും വേണ്ടിയാണ് നരബലി നടത്താൻ പ്ലാനിട്ടത്.
ആദ്യം റോസ്ലിനെയാണ് നരബലിക്കു വിധേയമാക്കിയത്. കട്ടിലില്‍ കെട്ടിയിട്ട് ശരീരമാസകലം മുറിവുകളുണ്ടാക്കി. പിന്നെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജനനേന്ദ്രിയത്തില്‍നിന്ന് ശേഖരിച്ച രക്തം വീടിന് ചുറ്റും തളിച്ചു. ശേഷം മൃതദേഹം മുപ്പതോളം കഷണങ്ങളാക്കി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു.
ആദ്യത്തെ നരബലിക്ക് ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍സിങ് പറഞ്ഞതോടെ രണ്ടാമത്തെ നരബലിക്ക് മുഹമ്മദ് ഷാഫി പത്മത്തെ എത്തിച്ചു. ഇവരെയും അതിക്രൂരമായി കൊലപ്പെടുത്തി. ശേഷം മൃതദേഹഭാഗങ്ങള്‍ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു.
മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരാണ് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍. നരബലിക്ക് ശേഷം കരള്‍ അടക്കമുള്ള മൃതദേഹഭാഗങ്ങള്‍ പാകം ചെയ്ത് കഴിച്ചതായും പ്രതികള്‍ മൊഴിനല്‍കി. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും കേരളത്തിലെ നരബലി വാര്‍ത്തയായി.
പാറശ്ശാല സ്വദേശിയായ കോളജ് വിദ്യാര്‍ഥി ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചത് 2022 ഒക്ടോബര്‍ 25നാണ്. കടുത്ത ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ദിവസം കഴിയും തോറും വഷളാവുകയും ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കി. പക്ഷേ അന്നൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. ഷാരോണ്‍ മരിച്ചതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെയാണ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് പിറ്റേദിവസം തന്നെ ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു.
പ്രണയത്തിലായിരുന്ന ഷാരോണ്‍, ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറാകാത്തതിനാല്‍ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തി എന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരാളുമായി തൻ്റെ വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാനായി ശ്രമം തുടങ്ങി. ഷാരോണ്‍ ഇതിന് തയ്യാറായില്ല. ഷാരോണിന്റെ കൈവശമുള്ള തന്റെ സ്വകാര്യചിത്രങ്ങള്‍ പ്രതിശ്രുത വരന് കൈമാറുമെന്നും ഗ്രീഷമ ഭയന്നു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു ഗ്രീഷ്മ വെളിപ്പെടുത്തി. ആദ്യം ജ്യൂസില്‍ ഗുളിക പൊടിച്ച് നല്‍കി. തുടർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുത്തു. ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ എന്നിവരും പ്രതികളാണ്.
പ്രണയപ്പകയുടെ പേരിലുള്ള കൊലപാതകങ്ങള്‍ ഈവര്‍ഷവും കേരളത്തില്‍ അരങ്ങേറി. 2022 ഒക്ടോബര്‍ 22-നാണ് കണ്ണൂര്‍ മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയ(23) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. മാനന്തേരി സ്വദേശിയായ ശ്യാംജിത്താണ് കേസിലെ പ്രതി. അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. സമീപകാലത്തുണ്ടായ ചില പിണക്കങ്ങളെ തുടര്‍ന്ന് വിഷ്ണുപ്രിയ ശ്യാംജിത്തുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. പിന്നീട് പൊന്നാനി സ്വദേശിയായ മറ്റൊരാളുമായി സൗഹൃദത്തിലായി. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
പ്രണയപ്പകയുടെ പേരില്‍ മറ്റൊരു കൊലപാതകം കൂടി കേരളത്തില്‍ അരങ്ങേറിയത് ഡിസംബര്‍ 28-ന് പുലര്‍ച്ചെയാണ്. വര്‍ക്കല വടശ്ശേരിക്കോണത്തെ കോളേജ് വിദ്യാര്‍ഥിനിയായ സംഗീത(17)യെ മുൻ കാമുകൻ പള്ളിക്കല്‍ സ്വദേശി ഗോപുവാണ് കഴുത്തറുത്ത് കൊന്നത്.
താനുമായുള്ള ബന്ധം സംഗീത അവസാനിപ്പിച്ചതും മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയവുമാണ് ഗോപുവിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരികേസുകള്‍ വര്‍ധിച്ചതിനൊപ്പം ലഹരിസംഘത്തിന്റെ അതിക്രമങ്ങള്‍ക്കും അധോലോക പ്രവർത്തനങ്ങൾക്കും കേരളം സാക്ഷിയായി. തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിക്കൊന്നാണ് ലഹരിസംഘം പകതീര്‍ത്തത്. പാറായി ബാബു എന്ന സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം 2022 നവംബര്‍ 23 വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് കെ.ഖാലിദ് (52), പൂവനയില്‍ ഷമീര്‍ (40) എന്നിവരുടെ ജീവനെടുത്തത് ലഹരിക്കച്ചവടത്തെ ചോദ്യം ചെയ്തു എന്ന കാരണത്താലാണ്.
2022-ല്‍ രണ്ടര മാസത്തിനിടെ കൊച്ചിയില്‍ നടന്നത് എട്ട് കൊലപാതകങ്ങളാണ്. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ലഹരിയുടെ സ്വാധീനമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് ആദ്യവാരം എറണാകുളം ടൗണ്‍ ഹാളിന് സമീപം കൊല്ലം സ്വദേശിയായ എഡിസണ്‍ കുത്തേറ്റ് മരിച്ചതായിരുന്നു ആദ്യസംഭവം. മുളവുകാട് ചുങ്കത്ത് സുരേഷായിരുന്നു കേസിലെ പ്രതി. ഇതിനുപിന്നാലെ ഏഴ് കൊലപാതകങ്ങളാണ് നഗരത്തിലും പരിസരത്തും അരങ്ങേറിയത്.
എഡിസന്റെ കൊലപാതകം നടന്ന് കൃത്യം മൂന്നാം ദിവസമാണ് എറണാകുളം സൗത്തില്‍ അര്‍ധരാത്രി വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്നത്.
ഓഗസ്റ്റ് 16-നാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്‌ളാറ്റില്‍ ഹോട്ടല്‍ ജീവനക്കാരനായ സജീവ് കൃഷ്ണയെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്‌ളാറ്റില്‍ ഒപ്പമുണ്ടായിരുന്ന അര്‍ഷാദിനെ രണ്ടുദിവസത്തിന് ശേഷം കാസര്‍കോട് നിന്നാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വ്യാപാര തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നാലാമത്തെ കൊലപാതകം അരങ്ങേറിയത് ഓഗസ്റ്റ് 28-നാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തായ പാലക്കാട് സ്വദേശി അജയ്നെ നെട്ടൂരിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് സുരേഷ് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.
സെപ്റ്റംബര്‍ 10-നാണ് അഞ്ചാമത്തെ കൊലപാതകം. പണമിടപാടു സംബന്ധിച്ച് കലൂരില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വെണ്ണല സ്വദേശി സജിന്‍ സഹീര്‍ കൊല്ലപ്പെടുകയായിരുന്നു. മുന്‍ വൈരാഗ്യവും സാമൂഹികമാധ്യമത്തിലെ പോസ്റ്റും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പോലീസ്ഭാഷ്യം.
വീണ്ടുമൊരു കത്തിക്കുത്തുണ്ടായത് സെപ്റ്റംബര്‍ 18 നാണ്. പുത്തന്‍കുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവീണ്‍ ഫ്രാന്‍സിസ് ആണ് ഇരുമ്പനത്ത് കുത്തേറ്റ് മരിച്ചത്. തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയില്‍ അഖിലാണ് മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രവീണിനെ വയറ്റില്‍ കുത്തി വീഴ്ത്തിയത്. കുത്തേറ്റ പ്രവീൺ മുണ്ട് വയറ്റില്‍ മുറുക്കി കെട്ടി ബൈക്ക് ഓടിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തി കുഴഞ്ഞുവീണു. ഇയാൾപിന്നീട് മരിച്ചു. അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 25-ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് മുന്നില്‍ ലേസര്‍ സംഗീതനിശ പാര്‍ട്ടിക്കിടെയുണ്ടായ കത്തിക്കുത്തില്‍ എം.ആര്‍ രാജേഷ് കൊല്ലപ്പെട്ടതാണ് നഗരത്തിലെ അടുത്ത കൊലപാതകം. കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനെ പോലീസ് പിന്നീട് കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് അതിസാഹസികമായി പിടികൂടി.
ഒക്ടോബര്‍ 24-നാണ് എളംകുളത്തെ വാടകവീട്ടില്‍ നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിലാണ് നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ കൊലപാതകം നടത്തിയ ശേഷം നാടുവിട്ടു. റാം ബഹദൂറിനെ നേപ്പാളില്‍നിന്നാണ് പോലീസ് പിടികൂടിയത്.
കൊച്ചിയിലെ ഹോട്ടലില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത് 2022 മാര്‍ച്ചിലാണ്. കേസില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി, കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വില്പനയും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ സിപ്‌സി, ഓഗസ്റ്റ് 24ന് കൊച്ചിയിലെ ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു.
.
പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സുബൈറിനെ ആര്‍.എസ്.എസ്. സംഘം വെട്ടിക്കൊന്നത് ഏപ്രില്‍ 15 നാണ്. ഈ സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ പിറ്റേദിവസം പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ്. നേതാവായ ശ്രീനിവാസനും കൊല്ലപ്പെട്ടു.
2022 ഓഗസ്റ്റ് 14-നാണ് സി.പി.എം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊന്നത്. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു എഫ്.ഐ.ആര്‍.
കണ്ണൂര്‍ തോട്ടടയിൽ കല്യാണവീട്ടിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു(26) കൊല്ലപ്പെട്ടത് 2022 ഫെബ്രുവരി 13-നാണ്.
ഒന്നരവര്‍ഷത്തോളം അതീവരഹസ്യമായി സൂക്ഷിച്ച ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞ വര്‍ഷമായിരുന്നു 2022. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ തടവില്‍പാര്‍പ്പിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ എറിഞ്ഞ വിവരം പുറത്തറിഞ്ഞത് 2022 മെയ് ആദ്യവാരമായിരുന്നു. നിലമ്പൂരിലെ വ്യവസായിയായ ഷൈബിന്‍ അഷ്‌റഫാണ് കേസിലെ മുഖ്യപ്രതി.
മൂലക്കുരു ഒറ്റമൂലി കൈക്കലാക്കാനാണ് 2019-ല്‍ ഷൈബിനും സംഘവും വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. ഒറ്റമൂലി രഹസ്യം സ്വന്തമാക്കി, ഇതിലൂടെ പണം സമ്പാദിക്കാമെന്നായിരുന്നു കണക്കുക്കൂട്ടല്‍. ഇതിനായി വൈദ്യനെ നിലമ്പൂരില്‍ ഷൈബിന്റെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചു. എന്നാല്‍ വൈദ്യന്‍ ഒറ്റമൂലി വെളിപ്പെടുത്തിയില്ല. ഒടുവിൽ കൊടിയ മര്‍ദനമേറ്റ് വൈദ്യന്‍ മരിച്ചു. തുടര്‍ന്ന് ഷൈബിനും സംഘവും മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി എടവണ്ണ പാലത്തില്‍നിന്ന് പുഴയില്‍ വലിച്ചെറിയുകയായിരുന്നു.
നാട്ടുവൈദ്യന്റെ കൊലപാതകത്തിന് പിന്നാലെ അബുദാബിയിലെ രണ്ട് മരണങ്ങളിലും വയനാട്ടിലെ യുവാവിന്റെ മരണത്തിലും ഷൈബിൻ അഷ്‌റഫിനെതിരേ ആരോപണമുയര്‍ന്നു. അബുദാബിയില്‍ ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, സഹപ്രവര്‍ത്തകയായ ചാലക്കുടി സ്വദേശി ഡെന്‍സി എന്നിവരുടെ മരണത്തിലാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന നിഗമനത്തിലെത്തി. ഈ രണ്ടുകേസുകളിലും സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
വ്‌ളോഗർ റിഫ മെഹ്നുവിനെ 2022 മാര്‍ച്ച് ഒന്നാം തീയതിയാണ് ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവ് മെഹ്നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിന് കാരണമായതെന്നും പരാതി ഉയര്‍ന്നു. ഇതോടെ നാട്ടില്‍ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മെഹ്നാസില്‍നിന്ന് റിഫയ്ക്ക് നേരിടേണ്ടിവന്ന ഉപദ്രവങ്ങളുടെ തെളിവുകളും പുറത്തുവന്നു. ഒടുവിൽ 2022 ഓഗസ്റ്റ് 22-ന് മെഹ്നാസിനെ പോലീസ് അറസ്റ്റ് ചെയ്തു
പുതുവര്‍ഷം രക്തം പുരളാത്ത ഒരു വര്‍ഷമാകട്ടെ എന്ന് പ്രത്യാശിക്കാം. കണ്ണീരിന് പകരം കാരുണ്യവും സ്നേഹവും പുലരട്ടെ എന്നാശിക്കാം. നന്മകളുടെ, സന്തോഷത്തിന്റെ പൂക്കാലമാകട്ടെ പുതുവര്‍ഷം.